കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭിണികളുടെ അവസ്ഥ ആശങ്കാജനകമെന്ന് റിപ്പോർട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പോഷകാഹാരക്കുറവും, ആരോഗ്യസംവിധാനങ്ങളിലെ അപര്യാപ്തതയും ഉയർന്ന സമ്മർദ്ദവുമെല്ലാം ഗർഭിണികളിൽ അപകട സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. അഫ്ഗാനിലെ ഡിജിറ്റൽ ന്യൂസ് ഏജൻസിയായ ഖാമ പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഏഷ്യയിൽ മാതൃമരണ നിരക്ക് ഏറ്റവുമയർന്ന രാജ്യമാണ് അഫ്ഗാനിസ്ഥാനെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. ഭൂരിപക്ഷം മരണങ്ങളും തടയാൻ കഴിയാവുന്ന കാരണങ്ങളാൽ സംഭവിച്ചതാണെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. രാജ്യത്തെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനം സാധ്യമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്ത്രീകൾക്ക് ലഭിക്കാതെ പോകുന്ന ആരോഗ്യസംരക്ഷണമാണ് മാതൃമരണ നിരക്ക് ഉയരുന്നതിനുള്ള പ്രധാനകാരണമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
കൂടാതെ വർധിച്ചുവരുന്ന ദാരിദ്ര്യവും പരിമിതമായ ആരോഗ്യ പരിപക്ഷയും മാതൃശിശുക്ഷേമത്തെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. ഒപ്പം ഗർഭിണികളുടെയും അമ്മമാരുടെയും മാനസിക ക്ഷേമവും പരിചരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു. കുടുംബ പീഡനങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങൾ പ്രസവത്തെയും കുഞ്ഞിന്റെ ജീവനെയും ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.
Comments