അതിഥി വേഷത്തിലെത്തിയ ചിത്രങ്ങളിലെല്ലാം നായക കഥാപാത്രങ്ങളെക്കാൾ പ്രാധാന്യം കിട്ടിയ നടനാണ് മലയളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മോഹൻലാൽ. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു രജനികാന്ത് ചിത്രം ജയ്‌ലർ.
ഇപ്പോഴിതാ നിവിന്‍ പോളിയുടെ താരപദവി ഉയര്‍ത്തിയ ചിത്രം പ്രേമത്തില്‍ മോഹന്‍ലാലിന് ഒരു കഥാപാത്രമുണ്ടായിരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രേമത്തിൽ സഹനടനായിരുന്ന കൃഷ്ണ ശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മലയാളത്തിലെ എന്നത്തെയും ജനപ്രിയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ചിത്രമാണ് പ്രേമം. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും അത്രമേൽ പ്രാധാന്യം ഉണ്ടായിരുന്നു.
ഒരു അഭിമുഖത്തിനിടെയാണ് കൃഷ്ണ ശങ്കര്‍ ഇതേക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- “പ്രേമം സിനിമ തിരക്കഥ എഴുതുമ്പോള്‍ ശരിക്കും ലാല്‍ സാറിന്‍റെ ചെറിയൊരു കഥാപാത്രം ഉണ്ടായിരുന്നു, ഒരു പള്ളീലച്ചന്‍റെയായിരുന്നു അത്. എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാം എന്നതിന് വലിയ പ്രാധാന്യം വന്നു. അങ്ങനെ വന്നപ്പോള്‍ പോയ സംഭവമാണ് അത്. പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ പോലും സ്ഫടികത്തിലെ ഫൈറ്റാണ് റെഫറന്‍സ് ആയി കാണിച്ചുതന്നത്. ഓടിനടന്ന് അടിക്കുക എന്നതായിരുന്നു അത്.” കൃഷ്ണ ശങ്കര്‍ പറഞ്ഞു.















