ന്യൂഡൽഹി: അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി നഗരം മോടിപിടിപ്പിക്കൽ പണികൾ പുരോഗമിക്കുന്നു. റോഡുകളും വേദികളും അലങ്കരിക്കുന്നതിനായി 6.75 ലക്ഷം പൂച്ചട്ടികളാണ് ഉപയോഗിക്കുന്നതെന്ന് രാജ് നിവാസ് അധികൃതർ അറിയിച്ചു. സർദാർ പട്ടേൽ മാർഗ്, മദർ തെരേസ ക്രസന്റ്, തീൻ മൂർത്തി മാർഗ്, ദൗല കുവാൻ-ഐജിഐ എയർപോർട്ട് റോഡ്, പാലം ടെക്‌നിക്കൽ ഏരിയ, ഇന്ത്യാ ഗേറ്റ് സി-ഹെക്‌സഗൺ, മാണ്ഡി ഹൗസ്, അക്ബർ റോഡ് റൗണ്ട്എബൗട്ട്, ഡൽഹി ഗേറ്റ് എന്നിവയാണ് ചെടിച്ചട്ടികൾകൊണ്ട് മനോഹരമാക്കുന്ന പ്രധാന സ്ഥലങ്ങൾ.
ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ നേതൃത്വത്തിലാണ് രാജ്യതലസ്ഥാനം മനോഹരമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നത്. ഇതിനായി വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിന് ശേഷമായിരിക്കും ഏജൻസികളെ തീരുമാനിക്കുക. ശേഷം ചെടിച്ചട്ടികൾ സ്ഥാപിക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നൽകും. രാജ്യ തലസ്ഥാനം മോടിപിടിപ്പിക്കാനായി കഴിഞ്ഞ രണ്ട് മാസം ലഫ്റ്റനന്റ് ഗവർണർ ഇക്കാര്യങ്ങളെ കുറിച്ച് പഠനം നടത്തിയിരുന്നു. ജോലിയുടെ പുരോഗതി നിരീക്ഷിക്കുകയും ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
വനംവകുപ്പും ഡൽഹി പാർക്ക്സ് ആൻഡ് ഗാർഡൻ സൊസൈറ്റിയും ചേർന്ന് 3.75 ലക്ഷം ചെടികൾ നട്ടുപിടിപ്പിച്ചു. പിഡബ്ല്യുഡി, ഡിഡിഎ ഒരു ലക്ഷം , എൻഡിഎംസി, എംസിഡി എന്നിവരും നഗരം മോടിപിടിപ്പിക്കാനായി സഹകരിക്കുന്നുണ്ട്. നിലവിൽ 4.05 ലക്ഷം ചെടിച്ചട്ടികൾ സ്ഥാപിച്ച് കഴിഞ്ഞു. ഇത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായുള്ള 61 റോഡുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ചെടികൾ സെപ്തംബർ ആദ്യവാരം നട്ടുപിടിപ്പിക്കാനാണ് തീരുമാനം.
Comments