തിരുവനന്തപുരം: യുപിയിലെ സംഭവത്തിൽ മന്ത്രി ശിവൻകുട്ടി തറ രാഷ്‌ട്രീയം കളിക്കുകയാണെന്നും കേരളത്തിൽ ഫീസടയ്‌ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തിയത് ശിവൻകുട്ടിയുടെ മൂക്കിന് താഴെയാണെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി വിമർശിച്ചു. വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കാമെന്നത് മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാൻ നടത്തിയ തരംതാണ രാഷ്‌ട്രീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് ഫീസടയ്‌ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം മന്ത്രിയുടെ ശ്രദ്ധയിൽപോലും പെട്ടിട്ടില്ല. ആ കുട്ടിയുടെ പഠനച്ചെലവ് പോയിട്ട് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഇവിടെയാണ് മന്ത്രി ശിവൻകുട്ടിയുടെ തരംതാണ രാഷ്‌ട്രീയമാണ് പുറത്തുവരുന്നത്. മൂക്കിന് താഴെ നടന്ന വിഷയത്തിൽ മൗനത്തിലായ മന്ത്രിക്ക് യുപിയിലെ വിഷയത്തിൽ പ്രതികരണ ശേഷി തിരിച്ചുകിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
യുപിയിലെ വിഷയത്തിൽ സ്‌കൂൾ പൂട്ടാൻ സർക്കാർ ഉത്തരവിടുകയും വിദ്യാർത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകുകയും ചെയ്തു. കേരളത്തിലെ കുട്ടിയുടെ പഠനച്ചെലവ് രക്ഷിതാക്കൾക്ക് സമ്മതമാണെങ്കിൽ എബിവിപി ഏറ്റെടുക്കുമെന്നും മന്ത്രി ശിവൻകുട്ടിയുടെ തറ രാഷ്‌ട്രീയം കേരളസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments