ശ്രീനഗർ: ജമ്മുകശ്മീരിലെ സിആർപിഎഫ്, ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് രാഖി അണിയിച്ച് വിദ്യാർത്ഥികൾ. കശ്മീരിലെ സാംബ, ഉധംപൂർ, അഖ്‌നൂർ എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികളാണ് ഉദ്യോഗസ്ഥർക്ക് രാഖി കെട്ടി രക്ഷാബന്ധൻ ദിനം ആഘോഷിച്ചത്.
ബാരാമുള്ള ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബോണിയാറിലെ സ്ത്രീകളും സൈനികർക്ക് രാഖികൾ തയ്യാറാക്കി കെട്ടികൊടുത്തു. നിരവധി വിദ്യാർത്ഥിനികളാണ് രാഖി തയാറാക്കാനായി ഒരുമിച്ച് ചേർന്നത്. 10,000 രാഖികൾ നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. പോലീസ് ഉദ്യോഗസ്ഥർക്ക് കൂടി അണിയിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആഗ്രഹം.
സുക്മ ജില്ലയിലെ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കൈയിലും രാഖി കെട്ടി വിദ്യാർത്ഥികൾ രക്ഷാബന്ധൻ ആഘോഷിച്ചു. കുടുംബത്തോടൊപ്പം നമ്മൾ രക്ഷാബന്ധൻ ആഘോഷിക്കുമ്പോൾ അതിർത്തിയിലെ ധീര സൈനികർ രാവും പകലും രാജ്യത്തെ സംരക്ഷിക്കുന്നു. അവരുടെ കുടുംബങ്ങൾ ഒരുപാട് ദൂരെയാണ്. അതിനാലാണ് അവരോടൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ ഞങ്ങൾ തീരുമാനിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഇന്ന് വൈകുന്നേരമാണ് ഈ വർഷത്തെ രക്ഷാബന്ധൻ ആഘോഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ രക്ഷാബന്ധൻ രാത്രിയും ആഘോഷിക്കുന്നത്. ശ്രാവണ മാസത്തിലെ പൂർണിമ തിഥി എന്നറിയപ്പെടുന്ന പൗർണമി ദിനത്തിലാണ് രക്ഷാബന്ധൻ പാരമ്പര്യമായി ആഘോഷിക്കുന്നത്.















