കോട്ടയം: തനിക്ക് പണം തന്നതിന്റെ രസീത് എടുക്കാൻ കാണിച്ച ഉത്സാഹം പണം ലഭിക്കാനുള്ള കർഷകരുടെ കാര്യത്തിലും ഉണ്ടാകണമെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. കൃഷ്ണപ്രസാദിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവിടെ ഒരു സമരം ഒന്നും ഉണ്ടായിട്ടില്ലെന്നും സമരം നടന്നത് കർഷകർക്ക് പണം കിട്ടാൻ വേണ്ടിയിട്ടാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ഇത് പറഞ്ഞതിന് തന്നെയും നടൻ ജയസൂര്യയെയും ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”കൃഷ്ണപ്രസാദിനു പണം ലഭിച്ചില്ലെന്നു പറഞ്ഞ് ഒരു സമരവും ഇവിടെയുണ്ടായിട്ടില്ല. കർഷകർക്കു പണം ലഭിക്കാനുള്ളതിനായിരുന്നു സമരം. പതിനായിരക്കണക്കിനു കർഷകർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. അഞ്ചരമാസം കഴിഞ്ഞിട്ടും പണം ലഭിക്കുന്നില്ല. രണ്ടാംകൃഷി ഇറക്കേണ്ട സമയമാണിത്. പണം ലഭിക്കാത്തതിനാൽ പലരും കൃഷി ഇറക്കിയിട്ടില്ല. കൃഷ്ണപ്രസാദിനു മാത്രമല്ല എല്ലാവർക്കും പണം കിട്ടുകയെന്നതാണ് ആവശ്യം. എനിക്ക് പൈസ കിട്ടാനുണ്ടെങ്കിൽ നടത്തേണ്ടത് ഒറ്റയാൾ പോരട്ടമല്ലേ. ആയിരക്കണക്കിനു കർഷകരുടെ ബുദ്ധിമുട്ടുകൾ പറയുകയാണ് ചെയ്തത്. ഇനിയൊരു കർഷക ആത്മഹത്യ നടക്കാതിരിക്കിക്കാനാണ് പറഞ്ഞത്. നമ്മൾ സമരം ചെയ്യുമ്പോൾ പൈസ ലഭിക്കുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.
കഴിഞ്ഞ തവണ കനത്ത മഴ കാരണവും ഇത്തവണ വേനൽ കാരണവും കൃഷി നഷ്ടമായിരുന്നു. എനിക്ക് നൽകിയ പണത്തിന്റെ രസീത് എടുക്കാൻ ഇവർ കാണിച്ച ആ ഉത്സാഹം പാവം പിടിച്ച കൃഷിക്കാരന്റെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ ഒറ്റ ദിവസം കൊണ്ട് ഇതെല്ലാം പാസാക്കാൻ സാധിക്കുമായിരുന്നു. എനിക്ക് രണ്ടരമാസത്തിനു ശേഷമാണ് പണം ലഭിച്ചത്. അതുതന്നെ വായ്പ എന്ന രീതിയിലാണ് നൽകിയത്. വായ്പയായി പണം നൽകാനല്ലല്ലോ ഞാൻ നെല്ല് നൽകുന്നത്. കൃഷിക്കാർ ബാങ്കിലെത്തി ഒപ്പിട്ടുകൊടുത്തിരിക്കുന്നത് ലോണായിട്ട് തരുന്നതായാണ്. വായ്പയായി പണം ലഭിക്കാനാണ് കർഷകർ ചെന്ന് ഒപ്പിടുന്നത്.
എന്റെ സഹപ്രവർത്തകനാണ് ജയസൂര്യ. അദ്ദേഹത്തിന് എന്നെ മാത്രമേ അറിയുകയുള്ളു. അതിലാനാണ് കൃഷ്ണപ്രസാദ് അടക്കമുള്ളവരെന്നു പൊതുവായി പറഞ്ഞത്. അദ്ദേഹം കർഷകന് വേണ്ടിയാണ് പറഞ്ഞത്. കർഷകരുടെ പ്രശ്‌നങ്ങൾ പറയാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട്. അദ്ദേഹത്തെ ആക്രമിക്കുന്നതു ശരിയല്ല. എല്ലാവർക്കും വ്യക്തിപരമായ രാഷ്‌ട്രീയം കാണുമല്ലോ. പക്ഷേ, ഞാൻ രാഷ്‌ട്രീയം തൊഴിലിലോ കാർഷികമേഖലയിലെ ഉൾപ്പെടുത്തിയിട്ടില്ല. ഞങ്ങൾ രാഷ്‌ട്രീയമല്ല പറഞ്ഞത്. കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് വ്യക്തമാക്കിയത്. കാർഷിക മേഖലയിൽ ഇടതുപക്ഷക്കാരായ കർഷകരാണ് കൂടുതലുള്ളത്. അവരുടെ വേദനയെന്താണ് മനസ്സിലാക്കാത്തത്” കൃഷ്ണപ്രസാദ് പ്രതികരിച്ചു.’ -കൃഷ്ണപ്രസാദ് പറഞ്ഞു.
അതേസമയം, കർഷകരുടെ വിഷയത്തിൽ മന്ത്രിമാരെ വിമർശിച്ചതിൽ നിന്നും പിന്നോട്ടില്ലെന്ന് അറിയിച്ച് നടൻ ജയസൂര്യ. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജയസൂര്യയുടെ പരാമർശത്തെ പരിഹസിച്ച് മന്ത്രി പി.പ്രസാദ് രംഗത്ത് വന്നു. യാഥാർഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിൽ ജയസൂര്യ അഭിനയിക്കുകയാണെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പരിഹസിച്ചു. നല്ല അഭിനേതാവാണ് ജയസൂര്യ എങ്കിലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ ജനങ്ങൾക്കു മുന്നിൽ അഭിനയിക്കാൻ പാടില്ലാത്തതാണെന്നായിരുന്നു മന്ത്രി പറഞ്ഞത്.
Comments