ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ, ഇന്ത്യൻ വ്യോമസേന ശകതിപ്രകടനം നടത്തുമെന്ന് സൈന്യം അറിയിച്ചു. സെപ്തംബർ 4 മുതൽ 14 വരെയാകും ‘ത്രിശൂൽ’ പ്രകടനം നടക്കുക. പ്രധാന മുൻനിര കോംബാറ്റ് ജെറ്റുകളും ഹെലികോപ്റ്ററുകളും ശക്തിപ്രകടനത്തിൽ പങ്കെടുക്കും. പാക് ഭീകരവാദത്തിനും ചൈനീസ് നീക്കങ്ങൾക്കും ഇടയിലാണ് ഇന്ത്യയുടെ ശക്തിപ്രകടനം.
സേനയുടെ യുദ്ധശേഷി പരീക്ഷിക്കുകയും വിവിധ പ്രവർത്തനങ്ങളിലെ ഏകോപനം എന്നിവ വിലയിരുത്തുകയുമാണ് പ്രകടനത്തിന്റെ ലക്ഷ്യമെന്നാണ് സൈന്യം അറിയിക്കുന്നത്. എന്നാൽ പാകിസ്താന്റെയും ചൈനയുടെയും ഇന്ത്യവിരുദ്ധ നീക്കങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് നീരിക്ഷകർ വിലയിരുത്തുന്നത്. ഐഎഎഫ് നടത്തുന്ന ഏറ്റവും വലിയ വ്യോമാഭ്യാസങ്ങളിലൊന്നാണിത്, വെസ്റ്റേൺ എയർ കമാൻഡിന്റെ എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളും മറ്റ് കമാൻഡുകളിൽ നിന്നുള്ള പ്രതിരോധ സാമഗ്രികളും വിന്യസിക്കുമെന്ന് വ്യോമസേന അറിയിച്ചു.
റാഫേൽ, എസ്യു-30 എംകെഐ, ജാഗ്വാർ, മിറാഷ്-2000, മിഗ്-29, മിഗ്-21 ബൈസൺസ് എന്നീ യുദ്ധവിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകൾ, മിഡ് എയർ റീഫ്യൂല്ലറുകൾ, അവാക്സ് (എയർബോൺ വാണിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം) വിമാനങ്ങൾ, ട്രാൻസ്പോർട്ട് ഫ്ലീറ്റ് എന്നിവയും ആഭ്യാസത്തിൽ പങ്കെടുക്കും. ലഡാക്ക്, ജമ്മു കശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുൻനിര സൈനികകേന്ദ്രങ്ങൾ അഭ്യാസത്തിൽ ഉൾപ്പെടുത്തും.
Comments