ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യത്തിന് മുന്നോടിയായി ക്ഷേത്രദർശനം നടത്തി ഇസ്രോ ചെയർമാൻ എസ് സോമനാഥും ശാസ്ത്രജ്ഞരും. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലെ ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തിലാണ് ചെയർമാനും ശാസ്ത്രജ്ഞരും എത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും സംഘം നടത്തി.
നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കുമെന്നും 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുകയെന്നും ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ക്ഷേത്രദർശനത്തിന് പി്ന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് താൻ ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘നാളെ പകൽ 11.50ന് ആദിത്യ എൽ1 വിക്ഷേപണം നടക്കും. 125 ദിവസം എടുത്താകും പേടകം നിശ്ചിത സ്ഥാനത്ത് എത്തുന്നത്. വിക്ഷേപണം വിജയമാകാൻ വേണ്ടി പ്രാർത്ഥിക്കാനാണ് ഇന്ന് പരമേശ്വരി ക്ഷേത്രത്തിലെത്തിയത്.’ – എസ് സോമനാഥ് പറഞ്ഞു.
അതേസമയം, ആദിത്യ-എൽ1 മിഷന്റെ മാതൃകയുമായി ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ മറ്റൊരു സംഘം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി വിശേഷാൽ പൂജകൾ നടത്തി. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് മുന്നോടിയായും ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ചന്ദ്രയാൻ മാതൃകയും ദർശനത്തിന് എത്തിയ ശാസ്ത്രജ്ഞർ ക്ഷേത്രത്തിലെത്തിച്ചിരുന്നു.
പ്രഥമ സൗര പര്യവേക്ഷണ ദൗത്യം, ആദിത്യ എൽ 1 നാളെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കും. പകൽ 11:50 നാണ് വിക്ഷേപണം നടക്കുക. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചിരുന്നു. വിക്ഷേപണ കൗണ്ട്ഡൗൺ ആരംഭിച്ചിട്ടുണ്ട്. പിഎസ്എൽവി റോക്കറ്റിലാണ് പേടകം വിക്ഷേപിക്കുക. ഭൂമിക്കും സൂര്യനും മദ്ധ്യേയുള്ള എൽ1 പോയിന്റിലാണ് പേടകം എത്തുന്നത്. ഇതിനായി നാല് മാസം എടുക്കും. സൂര്യനിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹാലോ ഭ്രമണപഥത്തിലാണ് പേടകം എത്തുന്നത്.















