ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടി കൂടുകയാണെങ്കിൽ ഇനി വരുന്ന നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യർ ഇതുകാരണം മരണപ്പെടുമെന്ന് പഠനം. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തീഷ്ണമായൊരു കാലത്തിലേക്ക് കടക്കുകയാണെന്നും പഠനത്തിൽ പറയുന്നുണ്ട്.
നിലവിലെ കാലാവസ്ഥാ വ്യതിയാനം പൂർണമായും മനുഷ്യനിർമ്മിതമാണ്. കാർബൺ ഉദ്വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനകാരണമായി പറയുന്നത്. എണ്ണ-വാതക വ്യവസായമാണ് 40 ശതമാനത്തിലധികം കാർബൺ ഉദ്വമനത്തിന് ഉത്തരവാദികളെന്നും പഠനത്തിൽ ചൂണ്ടികാട്ടുന്നുണ്ട്. കുറഞ്ഞ വിഭവശേഷിയുള്ള സമൂഹത്തിലെ കോടിക്കണക്കിന് ജനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിക്കുകയെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഭാവിയിൽ 1,000 ടൺ ഫോസിൽ കാർബൺ കത്തിച്ചാൽ ഓരോ തവണയും ഒരു അകാലമരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഈ കണക്കിനെ ‘1000 ടൺ നിയമം’ എന്നാണ് പറയുന്നത്. ഈ കണക്കനുസരിച്ച് അടുത്ത നൂറ്റാണ്ടിൽ 100 കോടി ജനങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വരുമെന്നാണ് പഠനത്തിൽ പറയുന്നത്. അതിനാൽ നാം കാർബൺ ഉദ്വമനത്തെ ഗൗരമായി കാണുകയും അതിവേഗം ഇതിന് പരിഹാരം കാണണമെന്നുമാണ് കാനഡയിലെ വെസ്റ്റേൺ ഒന്റാറിയോ സർവകലാശാലയിലെ പ്രഫസറായ ജോഷ്വ പിയേഴ്സ് പറയുന്നത്.
Comments