ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏഷ്യ കപ്പിൽ നാളെ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ വില്ലനായി മഴ. ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരത്തിന് ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയമാണ് വേദിയാകുക. ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ വിറ്റുതീർന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ദശലക്ഷക്കണക്കിന് കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ മഴ വില്ലനാകുമെന്നാണ് റിപ്പോർട്ട്.
കാൻഡിയിലേക്ക് ബലഗൊല്ല കൊടുങ്കാറ്റ് കടക്കുമെന്നതിനാലാണ് മഴ ഭീഷണിയുള്ളത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കനത്ത മഴ ലഭിക്കുന്ന സമയമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മത്സരങ്ങൾ നടത്താറില്ല. വൈകുന്നേരം മഴ പെയ്യാൻ സാധ്യതയുളളതിനാൽ മത്സരങ്ങൾ ഒഴിവാക്കുന്ന സമയമാണിത്.
33 രാജ്യാന്തര ഏകദിന മത്സരങ്ങൾക്കാണ് പല്ലെക്കെലെ സ്റ്റേഡിയം ഇതുവരെ വേദിയായത്. ഇതിൽ മൺസൂൺ സമയത്ത് മൂന്ന് മത്സരങ്ങൾ മാത്രമാണ് നടന്നിട്ടുള്ളത്. ഏഷ്യാ കപ്പിലെ മത്സരങ്ങൾക്ക് മൺസൂൺ വൈകുന്നത് ഭീഷണിയാണ്. മഴയും ഇടിമിന്നലിനുള്ള സാധ്യത മത്സരത്തെ ബാധിച്ചേക്കും.
ബുധനാഴ്ച ഇന്ത്യൻ ടീം കാൻഡിയിൽ എത്തിയെങ്കിലും വ്യാഴാഴ്ച പരിശീലനത്തിനായി ഇറങ്ങിയിരുന്നില്ല. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യതയുളളതിനാൽ ഇന്ത്യ-പാകിസ്താൻ മത്സരം സംബന്ധിച്ച് വളരെയധികം അനിശ്ചിതത്വം നിലനിൽക്കുകയാണ്.
അതേസമയം മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. സെപ്റ്റംബർ 4 ന് നേപ്പാളിനെതിരെ നടക്കുന്ന മത്സരം ജയിക്കണം. ജയിക്കാനായില്ലെങ്കിൽ അടുത്ത റൗണ്ടിലേയ്‌ക്ക് മുന്നേറുന്നത് പ്രയാസകരമാകും.
Comments