കാൻഡി: ഏഷ്യ കപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. നാലു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ശ്രീലങ്കയിലെ പല്ലെക്കീൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയ്‌ക്കാണ് മത്സരം. പാകിസ്താനിലേയ്‌ക്ക് ഏഷ്യ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പോകില്ലെന്ന് പറഞ്ഞതോടെയാണ് മത്സരങ്ങൾ ശ്രീലങ്കയിലേയ്‌ക്ക് മാറ്റിയത്.
2019 ജൂൺ 16നാണ് ഇന്ത്യ പാകിസ്താനെതിരെ അവസാനമായി ഏകദിനം കളിച്ചത്. അന്ന് സെഞ്ച്വറി നേടി തിളങ്ങിയ രോഹിത് ശർമ്മയാണ് ഇന്ന് ഇന്ത്യൻ ടീമിന്റെ നായകൻ. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണ് ഇന്നത്തേത്. എന്നാൽ നേപ്പാളിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്താനെത്തുന്നത്.
ഏഷ്യ കപ്പിൽ 13 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. 7 തവണ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നപ്പോൾ 5 തവണയാണ് പാകിസ്താൻ വിജയം പിടിച്ചെടുത്തത് ഒരുതവണ മത്സരം സമനിലയിലായി. മത്സരം സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും കാണാം. സൂപ്പർ പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ മഴ വില്ലനാകുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ രണ്ട് ദിവസമായി സ്‌റ്റേഡിയത്തിനും സമീപ പ്രദേശത്തും കനത്ത മഴ തുടരുകയാണ്.
Comments