തൃശൂർ: നഗരമദ്ധ്യത്തിലെ ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്തതിൽ പ്രതിഷേധം അറിയിച്ച് സുരേഷ് ഗോപി. കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആകാശ പാത നിർമ്മിച്ചത്. 20l6-ൽ 270 കോടിയും 2022-ൽ 251 കോടിയും തൃശൂർ കോർപറേഷന് കേന്ദ്ര സർക്കാർ നൽകി. ഏത് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും വി.മുരളീധരനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് മോശമായിപ്പോയി. കിറ്റിൽവരെ പടം വച്ച് അടിച്ച് കൊടുത്തവർക്ക് ഇതറിയിക്കാൻ എന്താണ് മടി എന്നും സുരേഷ് ഗോപി ചോദിച്ചു.
‘വളരെ അപകട സാധ്യത ഉള്ള സ്ഥലമാണ് ഇവിടം. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും ഈ തിരക്കിലൂടെ സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. ജനങ്ങൾക്ക് സൗകര്യപ്രദമായ ഒരു സംവിധാനമാണ് ആകാശപാത. ഇങ്ങനെ ഒരു പ്രോജക്ട് തയ്യാറാക്കി കൊടുത്തതിൽ കോർപ്പറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അത് കൃത്യമായി മനസ്സിലാക്കി കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയിൽപ്പെടുത്തിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 20l6-ൽ 270 കോടിയും 2022-ൽ 251 കോടിയും തൃശൂർ കോർപറേഷന് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്’.
‘കേന്ദ്ര ഫണ്ടുകൾ ഇത്തരത്തിലുള്ള പദ്ധതികൾക്കായി ഉപയോഗിച്ചാൽ തൃശൂർക്കാർക്ക് അത് ഗുണം ചെയ്യും. ആവശ്യമുള്ളത് കോർപ്പറേഷൻ ചെയ്തോട്ടെ, കേന്ദ്രസർക്കാർ പണം നൽകുന്നുണ്ട്. ഇത് ജനങ്ങളുടെ തന്നെ പണമാണ്. അതൊരു സർക്കാർ കൃത്യമായി നൽകുന്നുണ്ടല്ലോ. നല്ലൊരു പദ്ധതിയാണ് ആകാശപാത. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരനെ ക്ഷണിക്കാത്തതിൽ കോർപ്പറേഷനോട് പ്രതിഷേധം രേഖപ്പെടുത്തുന്നു. തൊട്ടതിനും പിടിച്ചതിനും നിറം അടിക്കുന്നതിനുപോലും ഇവിടെ പലരുടെയും ഫ്ലക്സുകൾ വെയ്ക്കാറുണ്ട്’.
‘പ്രധാനമന്ത്രിയുടെ വികസന പദ്ധതിയാണിത്. അതിന്റെ ഭാഗമായാണ് ആകാശപാതയ്ക്കും ഫണ്ട് അനുവദിച്ചത്. അതിനാൽ തന്നെ മന്ത്രി വി.മുരളീധരനെ കൂടി ഉദ്ഘാടനത്തിന് ക്ഷണിക്കണമായിരുന്നു. ഇത്തരം സമീപനം തിരുത്തണം. ഏത് രാഷ്ട്രീയത്തിന്റെ പേരിലാണെങ്കിലും അത് ശരിയല്ല. കിറ്റിൽവരെ പടം വച്ച് അടിച്ച് കൊടുത്തവരാണ്. പിന്നെ ഇത് അറിയിക്കാൻ എന്താണ് മടി. ശക്തൻ മാർക്കറ്റിന് വേണ്ടിയും ഞാൻ ചെയ്യാനുള്ളത് ചെയ്തു. അത് എന്റെ വാക്കായിരുന്നു. ഫണ്ടിന്റെ പ്രശ്നം വന്നപ്പോൾ ഞാൻ എംപി ഫണ്ടിൽ നിന്നും 1 കോടി കൊടുത്തു. ഇനി അത് മേയറാണ് നടപ്പാക്കേണ്ടത്’- സുരേഷ് ഗോപി പറഞ്ഞു.
Comments