ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞ എൻ.വളർമതി അന്തരിച്ചു. 55 വയസ്സായിരുന്നു. തമിഴ്നാട്ടിലെ അരിയല്ലൂർ സ്വദേശിയാണ്. ചാന്ദ്രയാൻ 3 ഉൾപ്പെടെയുളള ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞയാണ് എൻ വളർമതി. ചാന്ദ്രയാൻ-3 ന്റെ കൗണ്ട്ഡൗൺ അറിയിപ്പുകൾ നൽകിയിരുന്നതും വളർമതിയായിരുന്നു.
”ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്ഡൗണുകൾക്ക് വളർമതിയുടെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ-3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ ഒരു വിയോഗമാണിത്. വല്ലാത്ത സങ്കടം തോന്നുന്നു. പ്രണാമം!’വളർമതിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി, ഐഎസ്ആർഒയിലെ മുൻ ഡയറക്ടർ ഡോ. പി.വി. വെങ്കിടകൃഷ്ണൻ ട്വിറ്ററിൽ (എക്സ്) കുറിച്ചു:
1984ലാണ് വളർമതി ഐഎസ്ആർഒയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തമിഴ്നാട്ടിലെ അരിയല്ലൂർ സ്വദേശിയായ എൻ.വളർമതി ഇൻസാറ്റ് 2എ, ഐആർഎസ് ഐസി, ഐആർഎസ് ഐഡി, ടിഇഎസ് ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ ഗവൺമെന്റ് കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും, ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി.
ഇന്ത്യ സ്വന്തമായി വികസിപ്പെടുത്ത റഡാർ ഇമേജിങ് ഉപഗ്രഹം റിസാറ്റ്1 ന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. ടി.കെ.അനുരാധയ്ക്കുശേഷം ഒരു വലിയ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടർ ആകുന്ന രണ്ടാമത്തെ വനിതയായിരുന്നു വളർമതി. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ശാസ്ത്ര പുരസ്കാരത്തിന് അർഹയായ വനിതയാണ് അവർ.
Comments