ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 തന്റെ ജോലികൾക്ക് ശേഷം ഗാഢനിദ്രയിലാണ്. ഇന്ന് രാവിലെയാണ് വിക്രം ലാൻഡറിനെയും ഇസ്രോ ഉറക്കിയത്. കഴിഞ്ഞ ദിവസം തന്നെ പ്രഗ്യാൻ റോവർ ഉറക്കിലായിരുന്നു. ചന്ദ്രനിൽ നിന്ന് ശേഖരിച്ച എല്ലാ വിവരങ്ങളും വളരെ കൃത്യമായി ഇസ്രോയെ അറിയിച്ചിട്ടാണ് ഇരുവരുടെയും ഉറക്കം.
14 ദിവസത്തെ ആയുസ് മാത്രമാണ് വിക്ഷേപണ സമയത്ത് ഇസ്രോ ചന്ദ്രയാൻ-3 ന് വിധിച്ചിരുന്നത്. കാരണം, ചന്ദ്രോപരിതലത്തിലെ പ്രത്യേകതകൾ കാരണമാണ്. ചന്ദ്രനിലെ ഒരു ദിനം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്. പിന്നീട് 14 ഭൗമദിനങ്ങൾക്ക് ശേഷമാണ് ചന്ദ്രനിൽ സൂര്യപ്രകാശം എത്തുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകം ഈ സമയത്ത് പ്രവർത്തനരഹിതമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ശാസ്ത്രജ്ഞർ 14 ദിവസത്തെ ആയുസ് പറഞ്ഞിരുന്നത്.
സൂര്യരശ്മികളുടെ അഭാവത്തിൽ ശക്തമായ തണുപ്പാണ് ചന്ദ്രനിൽ അനുഭവപ്പെടുന്നത്. മൈനസ് 238 ഡിഗ്രി സെൽഷ്യൽസ് വരെയാണ് ചാന്ദ്രരാത്രിയിലെ തണുപ്പ്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പേടകത്തിന് ഈ തണുപ്പിനെ അതിജീവിച്ച് പുനർ ജനിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. പ്രഗ്യാൻ റോവറിനെ ഉറക്കിയ വേളയിൽ ബാറ്ററി പൂർണമായും ചാർജ് നിലയിലായിരുന്നു. സെപ്റ്റംബർ 22-ന് വീണ്ടും സൂര്യനുദിക്കുമ്പോൾ, ഇന്ത്യൻ മുദ്രയുമായി റോവർ വീണ്ടും പ്രവർത്തിച്ചാൽ ബഹിരാകാശ മേഖലയിൽ പുതുചരിത്രമാകും പിറക്കുക. പ്രഗ്യാൻ വീണ്ടും ഉണർന്നില്ലെങ്കിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രനിൽ തന്നെ നിലകൊള്ളും. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി പ്രഗ്യാൻ റോവർ മാറും.















