തൃശൂർ: അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവാവിന്റേതാണെന്ന് സുഹൃത്ത്. കഴിഞ്ഞ മാസമാണ് പ്രതീഷിനെ കാണാതായത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല എന്ന കാര്യം സുഹൃത്ത് പോലീസിനോട് പറഞ്ഞിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിയില്ലെന്നത് ഉൾപ്പെടെയുള്ള മറ്റ് തെളിവുകളും കണക്കിലെടുത്താണ് നിഗമനം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലമുടമയായ ശിവരാമൻ കഴിഞ്ഞ മാസം 25-നാണ് ആത്മഹത്യ ചെയ്തത്. ശിവരാമന്റെ മുറിയിൽ നിന്ന് രക്തം പുരണ്ട കമ്പിപ്പാര പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ശിവരാമൻ പ്രതീഷിനെ കൊന്നതാകാമെന്നാണ് പോലീസ് വിലയിരിത്തുന്നത്.
ബെംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരാമെന്നും പ്രതീഷ് ഭാര്യയോട് പറഞ്ഞിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് സെപ്തംബർ ഒന്നിന് ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.
Comments