ജപ്പാന്റെ ചാന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബർ ഏഴിന്. മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ചാന്ദ്രദൗത്യമാണ് വ്യാഴായ്ച നടക്കുക. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയറോസ്‌പെസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി അഥവാ ജാക്‌സ ആദ്യമായാണ് ചന്ദ്രനിൽ പേടകമിറക്കാനൊരുങ്ങുന്നത്. മുമ്പ് സ്വകാര്യ ജാപ്പനീസ് കമ്പനി ദൗത്യം നടത്തിയിരുന്നു. കഴിഞ്ഞ മെയിൽ നടത്തിയ ദൗത്യം പരാജയമായിരുന്നു.
സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിംഗ് മൂൺ അഥവാ സ്ലിം എന്ന പേടകമാണ് ജാക്‌സ വിക്ഷേപിക്കാനൊരുങ്ങുന്നത്. 200 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. തിരഞ്ഞെടുത്തിട്ടുള്ള മേഖലയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനിൽ എവിടെ വേണമെങ്കിലുംഇറങ്ങാനാകുന്ന തരത്തിൽ പിൻ പോയിന്റ് ലാൻഡിംഗ് സാങ്കേതിക വിദ്യയാണ് ജപ്പാൻ പരീക്ഷിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുത്ത സ്ഥലത്ത് 100 മീറ്റർ പരിധിയിൽ പേടകം ഇറക്കാനാണ് നീക്കം.
ഷിയോലി എന്ന ഒരു ചെറിയ ഗർത്തത്തിന് അരികിലായുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാൻ സ്ലിം പേടകം ഇറക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവാണ് പ്രദേശത്തിനുള്ളത്. ഇത്തരത്തിൽ ചരിഞ്ഞ സ്ഥലത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും ജാക്‌സ പറയുന്നു. ടൂ സ്റ്റെപ്പ് ലാൻഡിംഗ് മെതേഡാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രധാന ലാൻഡിംഗ് ഉപകരണമാണ് ആദ്യം നിലത്തിലറങ്ങുക. നാല് മാസത്തോളം സമയമെടുത്താണ് പേടകത്തിന്റെ യാത്ര. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചിലവഴിച്ചതിന് ശേഷമാണ് പേടകം ലാൻഡിംഗിന് ശ്രമിക്കുക. രണ്ട് പേലോഡുകളാണ് ഇതിലുള്ളത്.















