ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഭാരതം വളരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനും വളർച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിനുമാണ് സാങ്കേതികവിദ്യ. ഡിജിറ്റൽ പൊതു-അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതീയർ മുൻനിരയിലാണ്. കഴിഞ്ഞ ഒൻപത് വർഷകാലമായി രാജ്യത്ത് ആരംഭിച്ച നിരവധി പദ്ധതികളും സംരംഭങ്ങളും സമ്പദ്വ്യവസ്ഥയെ ഗുണകരമായി സ്വാധീനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സർവ്വ മേഖലയിലും ഗുണങ്ങളാണ് നൽകുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തിന് ഇന്ന് കഴിയുന്നു. ജൻധൻ, ആധാർ,മൊബൈൽ കണക്ടിവിറ്റി എന്നിവ ദുർബലരെ പോലും ശാക്തീകരിച്ചു. ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് തന്നെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും കഴിയുന്നില്ല. ഡിജിറ്റൽ സാങ്കേതികവിദ്യ സാധാരണക്കാർക്കും ലഭ്യമായതോടെ കോടിക്കണക്കിന് ആളുകളിലേക്കാണ് സഹായങ്ങളും ആനുകൂല്യങ്ങളും നേരിട്ടെത്തുന്നത്.
മഹാമാരിയുടെ കാലത്ത് ആളുകളിലേക്ക് സഹായമെത്തിക്കാനായി സാങ്കേതികവിദ്യ പ്രവർത്തിച്ചത് ലോകം എന്നും ഓർമ്മിക്കും. വാക്‌സിനേഷൻ ഡ്രൈവ് വളരെ ചിട്ടയോടെയാണ് ഭാരതം പൂർത്തീകരിച്ചത്. COWIN എന്ന സാങ്കേതിക പ്ലാറ്റ്‌ഫോം, ഇന്ത്യ പിന്നീട് ഓപ്പൺ സോഴ്‌സായി ലോകത്തിന് നൽകി. വഴിയോരക്കച്ചവടക്കാർ വരെ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പണമിടപാട് നടത്തുന്നത്. രാജ്യത്തെത്തിയ വിദേശ പ്രതിനിധികളിൽ പലരും ഇത്തരം സംവിധാനങ്ങൾ കണ്ട് അത്ഭുതപ്പെടുന്നു, ഭാരതത്തെ മാതൃകയാക്കുന്നു. മറ്റ് പല രാജ്യങ്ങളും യുപിഐ സംവിധാനവുമായി ഒത്തുച്ചോരാൻ ആഗ്രഹിക്കുന്നു. ലോകത്ത് തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണെന്നതിൽ അത്ഭുതപ്പെടാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ പൗരന്മാർക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് സ്വാമിത്വ പദ്ധതി (SWAMITVA). വായ്പകൾക്കും സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനായി സ്വത്ത് ഉപയോഗിക്കാൻ അനുവദിക്കുന്ന പദ്ധതിയാണിത്. ഇത് രാജ്യത്തെ സ്റ്റാർട്ട്അപ്പ് കമ്പനികളുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ കാരണമായി. ഇത് ലോകത്തിൽ ചെലുത്തിയ സ്വാധീനം ഏറെ വലുതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അത്ഭുതകരമായ വളർച്ചയിൽ ലോകരാജ്യങ്ങൾ ആവേശത്തിലാണ്. അവരുടെ വളർച്ചയുടെ വേഗതയേയും ഇന്ത്യ സ്വാധീനിക്കുമെന്നതിൽ സംശമില്ല.
സാങ്കേതികവിദ്യയുടെ ഭാവി ഇന്ത്യയുടെ കരങ്ങളിലാണ്. വ്യത്യസ്ത മേഖലകളിൽ ഇന്ത്യ ഇത് തെളിയിച്ച് കഴിഞ്ഞു. ജി20 അദ്ധ്യക്ഷ പദവി ലഭിച്ചപ്പോഴും ഇത് പ്രകടമാണ്. അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ഭാവിയിലേക്കുള്ള അടിത്തറ പാകി കഴിഞ്ഞു. സാമ്പത്തിക തട്ടിപ്പിന്റെ കാര്യമായാലും ഓൺലൈൻ വഴിയുള്ള ഭീകരപ്രവർത്തനമായാലും കൃത്യമായ പരിഹാരം കണ്ടെത്താൻ രാജ്യത്തിനാകുമെന്ന് ലോക രാജ്യങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന്റെ സാങ്കേതികവിദ്യയിലുള്ള വൈദഗ്ധ്യത്തിൽ അത്രമാത്രം വിശ്വാസമാണ് അവർക്കുള്ളത്. പൊതുജനങ്ങൾക്കിടയിൽ സാങ്കേതിസകവിദ്യ അവതരിപ്പിച്ച് വിജയിച്ച രാജ്യമാണ് ഭാരതം-പ്രധാനമന്ത്രി പറഞ്ഞു.
Comments