ന്യൂഡൽഹി : തുർക്കിയിലെ ഭൂകമ്പബാധിതർക്കായി വിദ്യാർത്ഥികളിൽ നിന്ന് അനധികൃതമായി പണം പിരിച്ച ജാമിയ മില്യ ഇസ്‌ലാമിയ സ്‌കൂൾ അധ്യാപകൻ ഹാരിസ് ഉൾ ഹഖിനെ സസ്പെൻഡ് ചെയ്തു . ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരിൽ സംഭാവനകൾ ശേഖരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ഹാരിസിനെതിരെയുള്ള ആരോപണം. ഒരുലക്ഷത്തി 40,000ത്തോളം രൂപയാണ് ഹാരിസ് പിരിച്ചെടുത്തത്.
ജൂലൈ 31 ന്, പ്രതിയായ ഹാരിസ് ഉൾ ഹഖിനെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു . ഈ പരാതിയെത്തുടർന്ന് ജൂലൈ 31 ന് ഡൽഹി പോലീസ് ഹാരിസിനെതിരെ വഞ്ചന, വിശ്വാസലംഘനം, ദുരുപയോഗം എന്നിവ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുർക്കിയിലെ ഭൂകമ്പത്തിന് ശേഷം പ്രതിയായ ഹാരിസ് ഉൾ ഹഖ് അവിടെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ചതായി പരാതിയിൽ പറയുന്നു. 1.40 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. ഇത് ഹാരിസ് ഉൾ ഹഖ് തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും , ആഡംബര ജീവിതത്തിനുമായി ചെലവഴിച്ചുവെന്നാണ് ആരോപണം.
ഓഗസ്റ്റ് 4 ന് സ്കൂൾ അധികൃതർ ഭരണകൂടം ഈ വിഷയത്തിൽ യോഗം ചേർന്നിരുന്നു . യോഗത്തിൽ പ്രതിയായ ഹാരിസിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. സർവ്വകലാശാലയുടെ അന്വേഷണത്തിൽ പ്രതി ഹാരിസ് മുമ്പും അച്ചടക്കമില്ലായ്മ കാട്ടിയതായി കണ്ടെത്തിയിരുന്നു. പെരുമാറ്റദൂഷ്യം ആരോപിച്ച് 2010ൽ സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തുർക്കിയിലെ ഭൂകമ്പബാധിതർക്കായി ധനസമാഹരണം നടത്താനുള്ള പ്രചാരണത്തിന് അധികൃതരിൽ നിന്ന് ഹാരിസ് അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ കണ്ടെത്തി.
Comments