ഭോപ്പാൽ: ജി20 ഉച്ചകോടിക്ക് ആശംസകൾ അറിയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടി ഇന്ത്യയുടെ അഭിമാനമാണ്. ലോക നേതാക്കൾ ഭാരതമണ്ണിലെത്തുന്ന നിമിഷം തികച്ചും അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രതലവന്മാരെയും അതിഥികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം ഒരു കുടുംബം എന്ന ആശയം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ‘വസുധൈവ കുടുംബകം’ എന്ന രൂപത്തിൽ നൽകിയ രാഷ്‌ട്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നതാണ് ജി20-യുടെ പ്രമേയം. ഇന്ന് പ്രധാനമന്ത്രി ലോകത്തെ മുഴുവൻ നയിക്കുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണേഷ്യയിൽ നടക്കുന്ന ആദ്യ ജി20 ആഗോള ക്ഷേമത്തിന് പുതിയ പാതയൊരുക്കുമെന്നും ചൗഹാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അദ്ധ്യക്ഷപദവി വഹിച്ച കാലത്ത് സമഗ്രമായ വളർച്ച, ഡിജിറ്റൽ നവീകരണം, കാലാവസ്ഥ,പ്രതിരോധം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വന്തം ജനങ്ങൾക്ക് പ്രയോജനപ്രദമാകുന്ന സഹകരണങ്ങളും പരിഹാരങ്ങളുമാണ് രാജ്യം കണ്ടെത്തിയത്. ആഫ്രിക്കൻ ജനതയുടെ ശബ്ദമായി മാറാൻ ഇന്ത്യ ശ്രമിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനമാണ് ലോകത്തിന്റെ ശക്തിയെന്ന കാഴ്ചപ്പാടിലാണ് രാജ്യം. ജി20 ഉച്ചകോടിയിൽ 55 അംഗ ആഫ്രിക്കൻ യൂണിയന്റെ അംഗത്വം സുപ്രധാന ചർച്ച വിഷയമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ തീരുമാനത്തിന് പിന്തുണ അറിയിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോറിണിയോ ഗുട്ടെറസും രംഗത്തെത്തിയിരുന്നു.
Comments