അഞ്ച് വർഷം മുമ്പ് അർമേനിയയിലെ സ്വകാര്യ മൃഗശാല അടച്ചുപൂട്ടിയപ്പോൾ ഇനി താൻ നേരിടാൻ പോകുന്നത് ഒരു ഏകാന്ത ജീവിതമാണെന്ന് ‘റൂബൻ’ എന്ന ആ സിംഹം വിചാരിച്ചിട്ടുണ്ടാവില്ല. മൃഗശാല അടച്ചുപൂട്ടിയപ്പോൾ മൃഗങ്ങളെ പലരും ഏറ്റെടുത്തു. എന്നാൽ റൂബനെ ഏറ്റെടുക്കാൻ ആരും എത്താത്തത് അവനെ ഏകാന്ത ജീവിതത്തിലേക്ക് തളളി വിട്ടു. കോൺഗ്രീറ്റ് സെല്ലിനുള്ളിലെ മരവിച്ച ജീവിതം തള്ളി നീക്കുമ്പോൾ അവന് പത്തു വയസായിരുന്നു പ്രായം.
എന്നാൽ ഇപ്പോൾ 5 വർഷത്തെ ദുരിത ജീവിതത്തിന് വിരാമമിട്ട് അവനും വന്യജീവികളുടെ ലോകത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. ആനിമൽ ഡിഫൻഡേഴ്‌സ് ഇന്റർനാഷണലിന്റെയും ഖത്തർ എയർവേയ്‌സ് കാർഗോയുടെയും സഹായത്തോടെ അർമേനിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്കാണ് സിംഹത്തെ മാറ്റിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റിലെ എഡിഐ വന്യജീവി സങ്കേതത്തിലാണ് റൂബൻ ഇപ്പോൾ എത്തിയിരിക്കുന്നത്. കോൺഗ്രീറ്റ് കൂടാരത്തിലെ ജയിൽവാസത്തെ തുടർന്ന് ആഗോഗ്യം നഷ്ടപ്പെട്ട റൂബൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും കൂടുതൽ ഊർജ്ജസ്വലനായി മാറുമെന്നും അധികൃതർ പറഞ്ഞു.
Comments