ലക്നൗ: അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് യോഗി സർക്കാർ. രാമക്ഷേത്രം തുറക്കുന്നതിനാൽ കേന്ദ്ര സർക്കാരിനൊപ്പം ഉത്തർപ്രദേശ് സർക്കാരും ഹൈവേകളുടെയും റെയിൽവേ സ്റ്റേഷനുകളുടേയുമെല്ലാം നവീകരണ തിരക്കിലാണ്. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളവും ഇതിൽ ഉൾപ്പെടുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയാണ് അയോദ്ധ്യ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ജോലികൾ മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കേണ്ടത്. ഇതിനായി പദ്ധതിയിൽ ഉൾപ്പെട്ട മൊത്തം 821 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന്റെ 100 ശതമാനം ജോലികളും പൂർത്തിയായി. ഇതോടൊപ്പം വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട റൺവേയും രാത്രിയിൽ മൂടൽ മഞ്ഞുണ്ടാകുമ്പോൾ ലാൻഡിംഗിനുള്ള CAT-1, RESA സൗകര്യങ്ങളും എടിസി ടവറിന്റെ പണിയും 100 ശതമാനം പൂർത്തിയായതായി ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.
ടെർമിനൽ കെട്ടിടത്തിന്റെ 78 ശതമാനത്തിലധികം പണികൾ പൂർത്തിയായി. ബാക്കിയുള്ള ജോലികൾ നടന്നുവരികയാണെന്ന് പരിശോധനയ്‌ക്ക് ശേഷം എയർപോർട്ട് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഈ വർഷം തന്നെ വിമാന സർവീസ് ആരംഭിക്കാനാണ് പദ്ധതി. രാമക്ഷേത്രത്തിലെ രാംലാലയുടെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുമ്പ് നവംബർ മാസം മുതൽ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്ന് മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളം ഡയറക്ടർ വിനോദ് കുമാറും പറഞ്ഞു.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. ഇതിനുശേഷം, യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ച് മറ്റ് നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കും. അയോദ്ധ്യ വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണം അടുത്ത മാസം ഒക്ടോബറോടെ പൂർത്തിയാകും. മര്യാദ പുരുഷോത്തം ഭഗവാൻ ശ്രീരാമ വിമാനത്താവളമെന്നാണ് ശ്രീരാമഭൂമിയിലെ വിമാനത്താവളത്തിന് പേര് നൽകിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഓക്ടോബറോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് രാജ്യത്തിന് സമർപ്പിക്കാനുള്ള പദ്ധതിയിലാണ് യോഗി സർക്കാർ.
Comments