ന്യൂഡൽഹി: ഇന്ത്യ-സൗദി നയതന്ത്ര തല ചർച്ച ഇന്ന്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സുരക്ഷ, വ്യാപര, സാംസ്കാരിക വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും ദീർഘകാല ഊർജ്ജ സഹകരണ കരാറിൽ ഒപ്പുവെക്കുന്നത് സംബന്ധിച്ചും ചർച്ചയുണ്ടാകും. പുനരുപയോഗ ഊർജ മേഖലയിലെ സഹകരണത്തെക്കുറിച്ചും കടലിനടിയിലെ കേബിൾ ശൃംഖലയിലൂടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ചർച്ച നടത്തും. രാഷ്ട്രപതിയുമായും സൗദി കിരീടാവകാശി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ യോഗത്തിൽ സൗദി അറേബ്യയും ഇന്ത്യയും സംയുക്തമായി പങ്കുച്ചേരും. ഇരുവരും കൗൺസിലിന്റെ രണ്ട് മന്ത്രിതല സമിതികളായ- രാഷ്ട്രീയ, സുരക്ഷ, സാമൂഹിക, സാംസ്കാരിക സഹകരണ സമിതിയുടെയും സാമ്പത്തിക, നിക്ഷേപ സഹകരണ സമിതിയുടെയും കീഴിലുള്ള പുരോഗതി അവലോകനം ചെയ്യും. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരിക ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും നേതാക്കൾ ചർച്ച ചെയ്യും. ഇരു നേതാക്കളും പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായാണ് സൗദി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2022-23 കാലഘട്ടത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 52.75 ബില്യൺ ഡോളറിലെത്തി. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
Comments