കുട്ടിയെ കാറിടിപ്പിച്ച് കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി പിടിയിൽ

Published by
Janam Web Desk

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രിയരഞ്ജനെ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസ് അന്വേഷണം.

പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമഴ്‌ത്തിയിരുന്നു. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്.

വാഹനാപകടമെന്നായിരുന്നു ആദ്യം കരുതിയത് എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനപൂർവ്വം വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. പ്രിയരഞ്ജൻ ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ചത് ആദി ശേഖർ ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കാലാശിച്ചത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.

ക്ഷേത്രത്തിന് സമീപം സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂർ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. അപകടം ഉണ്ടാക്കിയത് കുട്ടിയുടെ ബന്ധുവിന്റെ കാറാണെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു റോഡിൽ വീണ ആദി ശേഖർ തൽഷണം മരിച്ചെന്നാണ് നാട്ടുകാർ പറഞ്ഞത്.

Share
Leave a Comment