കൊളംബോ: ഏഷ്യാകപ്പിനിടെ പരിക്കേറ്റ ശ്രേയസ് അയ്യറുടെ ലോകകപ്പ് പങ്കാളിത്തം ആശങ്കയിൽ. പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ പേശീവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് അയ്യറെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പുറം വേദനയെ തുടർന്ന് മാസങ്ങൾ ടീമിന് പുറത്തായിരുന്ന ശ്രേയസ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കാണ് തിരിച്ചുവന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ 14 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ലോകകപ്പ് ടീമിലും താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരിക്ക് വില്ലനായാൽ സ്വകാഡിൽ നിന്ന് താരം പുറത്താകും. ശ്രേയസിന്റെ പരിക്ക് ഗുരുതരമാണോയെന്ന് നിരീക്ഷിക്കുന്ന മാനേജ്‌മെന്റ് റിസർവ് താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.
സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രേയസിന് പകരം കെ എൽ രാഹുലാണ് നാലാം നമ്പറിൽ കളിക്കുന്നത്. ലോകകപ്പ് അടുത്തിരിക്കെ താരത്തിന്റെ പരിക്ക് ഗുരുതരമായാൽ വലംകൈ ബാറ്ററായ സഞ്ജുവിന് നറുക്ക് വീഴും. പക്ഷേ നിലവിലെ സാഹചര്യമനുസരിച്ച് തിലക് വർമ്മയെ തേടിയും അവസരമെത്തിയേക്കാം. രണ്ട് ആഴ്ച മുമ്പ് ശാരീരികക്ഷമത വീണ്ടെടുത്ത ശ്രേയസിന്റെ പരിക്കിനെ പറ്റി ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. മുമ്പ് മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായി ഏഷ്യാകപ്പ് ടീമിലേക്കെടുത്തിരുന്നു. എന്നാൽ ലോകകപ്പിലെ റിസർവ് താരങ്ങളെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മാറി കെഎൽ രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജു നാട്ടിലേക്ക് മടങ്ങിയിരുന്നു.
Comments