ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രയാൻ, ആദിത്യ എൽ1 ദൗത്യങ്ങൾക്ക് ശേഷം അടുത്തതായി സമുദ്രയാൻ ദൗത്യമാണ് മുന്നിലുളളതെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് മന്ത്രി കിരൺ റിജിജു. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിൽ മത്സ്യ-6000ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സമുദ്ര പര്യവേഷണം, സമുദ്ര പഠനം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 6 കിലോമീറ്റർ താഴ്ചയിൽ മൂന്ന് മനുഷ്യരെയാണ് സമുദ്രത്തിനിടിയിലേയ്‌ക്ക് ഭാരതം വിടുക. സമുദ്രത്തിനടിത്തട്ടിൽ മനുഷ്യനെ ഗവേഷണത്തിനയക്കുന്ന ആദ്യ പദ്ധതിയാണ് സമുദ്രയാൻ.
ആഴക്കടൽ വിഭവങ്ങളെക്കുറിച്ചും ജൈവ വൈവിധ്യങ്ങളെക്കുറിച്ചും പഠിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. സമുദ്ര ആവാസവ്യവസ്ഥയെ തടസപ്പെടുത്താത്ത വിധത്തിലാണ് ദൗത്യം നടപ്പിലാക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടി സമുദ്രവിഭവങ്ങളെ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക, തൊഴിൽ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ആവിഷ്‌കരിച്ച ബ്ലൂ എക്കണോമി നയത്തിന്റെ ഭാഗമായുള്ള ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് പദ്ധതി.
Comments