എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. അന്ന് കുറ്റപത്രം വായിക്കും. കുറ്റപത്രം ഹിന്ദിയിലും വായിക്കണമെന്ന് കോടതി നിർദേശിച്ചു. ബിഹാർ സ്വദേശിയായ പ്രതി അസ്ഫാക് ആലത്തിനും സാക്ഷികൾക്കും കുറ്റപത്രത്തിന്റെ ഉള്ളടക്കം മനസിലാക്കുന്നതിന് വേണ്ടിയാണ് ഹിന്ദിയിലും വായിക്കുക. എറണാകുളം പോക്‌സോ
കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ വിചാരണയ്‌ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതിയിൽ അവതരിപ്പിച്ചു. നിലവിൽ പത്ത് വകുപ്പുകളാണ് പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ട് പോകൽ, പീഡനം, കൊലപാതകം, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയും പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട് .
എന്നാൽ തട്ടിക്കൊണ്ട് പോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം ഇന്ന് കോടതിയിൽ വാദിച്ചു. തെളിവ് നശിപ്പിക്കാൻ പുറത്ത് നിന്നും മറ്റാരുടെയും സഹായം പ്രതിയ്‌ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
Comments