സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് നാം. എന്താണ് നിപ വൈറസ് ബാധയെന്നും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ഓരോരുത്തരും അറിഞ്ഞുവെക്കേണ്ടതാണ്. ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങളാണ് പാലിക്കേണ്ടത്. കൃത്യമായ ജാഗ്രതയോടെയും കരുതലോടെയും നിപയെ തുരത്താൻ കേരളത്തിനാകുമെന്ന് പ്രതീക്ഷിക്കാം.
ഭയമില്ലെങ്കിലും പലർക്കും നിപയെ കുറിച്ച് സംശയങ്ങളുണ്ടാകാം. ഇതി മുതലെടുത്ത് പലരും തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവരുമുണ്ട്. ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങളിൽ നിന്ന് മുഖം തിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. നിപയെ കുറിച്ച് പ്രചരിക്കുന്ന ചില തെറ്റായ വിവരങ്ങളിതാ.. അവയുടെ സത്യവും.
1) വായുവിലൂടെ പകരുന്ന രോഗമാണ് നിപ എന്നാണ് പലരും കരുതുന്നത്. എങ്കിൽ തെറ്റി, നിപ രോഗം വൈറസിലൂടെ പകരില്ല. ഒരു വ്യക്തിയുമായോ ജീവിയുമായോ നേരിട്ട് ബന്ധപ്പെടുന്നതിലൂടെ മാത്രമാണ് വൈറസ് വ്യാപിക്കുകയുള്ളൂ. ഈ വ്യാപനം തടയാനാണ് മാസ്‌കും സാനിറ്റൈസറും നിർബന്ധമെന്ന് പറയുന്നത്.
2) പനിയുള്ള എല്ലാവർക്കും നിപ സാധ്യത പ്രവചിക്കുന്നവരാണ് പലരും. പനിയും തലവേദനയും നിപയുടെ ലക്ഷണമാണെങ്കിലും നിപ പിടിപ്പെടില്ല. പനിയുടെ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ വൈദ്യചികിത്സ തേടുന്നതാണ് ഉചിതം. പനിക്കൊപ്പം തലവേദനയും ശക്തിയായ ക്ഷീണവും ചുമയുമൊക്കെ ഉള്ളവർ ചികിത്സ തേടാൻ വൈകരുത്.
3) രോഗിയെ പരിചരിക്കുന്നവർ രോഗം പരത്തുമെന്നതാണ് മറ്റൊരു മിഥ്യധാരണ. ഇത് ആദ്യഘട്ടത്തിൽ മാത്രമാണ് ശരി. നിപ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ജാഗ്രതയുടെ ഭാഗമായി പിപിഇ കിറ്റ് ധരിച്ചാകും ചികിത്സയും പരിചരണവുമൊക്കെ. അതുകൊണ്ട് തന്നെ വൈറസ് ശരീരത്തിൽ പ്രവേശിക്കില്ലെന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. പിപിഇ കിറ്റ് ധരിക്കാതെയോ രോഗിയുടെ വസ്ത്രങ്ങളും മറ്റും ഉപയോഗിച്ചാലോ രോഗം പടരാൻ സാധ്യതയുണ്ട്.
4) മൃഗങ്ങളിൽ നിന്നാണ് രോഗം പടരുന്നതെന്ന് അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് വീട്ടിൽ വളർത്തുന്ന കോഴിയും താറാവുമൊക്കെ രോഗം പരത്തുമെന്ന് കരുതരുത്. ചിക്കൻ കഴിച്ചാൽ നിപ ഉറപ്പ് എന്നാണ് പരക്കുന്ന വാർത്ത. എന്നാൽ ഇവ രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. വവ്വാലിന്റെ വിസർജ്യത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് രോഗാണു വ്യാപിക്കുന്നത്. വളർത്തുമൃഗങ്ങളുടെ ശരീരത്ത് സ്പർശിച്ചാൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് പറയുന്നത് ജാഗ്രതയുടെ ഭാഗമായാണ്.
5) പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നതാണ് രോഗത്തിന് മുൻപേ പരക്കുന്ന മറ്റൊരു പൊള്ളായ വാർത്ത. പക്ഷിമൃഗാദികൾ കടിച്ചതും പൊട്ടിയതുമായ പഴങ്ങൾ കഴിക്കരുത്. മറ്റുള്ള പഴങ്ങൾ തൊലി കളഞ്ഞ് കഴിക്കാവുന്നതാണ്. നിലത്ത് വീണുകിടക്കുന്ന പഴങ്ങൾ കഴിക്കരുത്. പനി ഉള്ളവർ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് രേഗശമനത്തിന് സഹായിക്കും.
ലക്ഷണങ്ങൾ
മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാല് മുതൽ 14 ദിവസം വരെയാണ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയം. ചുമ, വയറുവേദന, മനംപിരട്ടൽ, ചർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്ന്-രണ്ടു് ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസകോശത്തേയും ബാധിച്ചേക്കാം.
പ്രതിരോധം
അസുഖം വന്നതിന് ശേഷമുള്ള ചികിത്സ മിക്കവരിലും സങ്കീർണമാണ്. അതുകൊണ്ട് തന്നെ പ്രതിരേധമാണ് പ്രധാനം. കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്‌ക്കിടയ്‌ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം, രോഗിയുമായി ഒരു മീറ്റർ ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്ത് നിന്നും അകലം പാലിക്കുകയും ചെയ്യുക, രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗത്തെ ചെറുത്ത് നിർത്താവുന്നതാണ്.
മാസ്‌ക്, ഗ്ലൗസ്, ഗൗൺ എന്നിവയൊക്കെ ഉൾപ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോൾ ഉപയോഗിക്കേണ്ടതാണ്. തീർത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളിൽ 95 ശതമാനവും ശ്വസിക്കുന്നത് തടയാൻ കഴിയുന്ന എൻ-95 മാസ്‌ക് സഹായിക്കും. ശുശ്രൂഷയ്‌ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിൾ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കിൽ ശരിയായ രീതിയിൽ അണുനശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
Comments