ന്യൂഡൽഹി: ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 7,210 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് മൂന്നാം ഘട്ടം നടപ്പിലാക്കാൻ ഒരുങ്ങുന്നത്. കോടതി വ്യവഹാരങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിനുള്ള പദ്ധതിയാണ് ഇ കോടതി മിഷൻ മോഡ് പദ്ധതി .
കടലാസ് രഹിത കോടതികൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നീതിന്യായ വ്യവസ്ഥയെ കൂടുതൽ സുതാര്യമാകാൻ ഇതിലൂടെ സാധിക്കും. കടലാസ് രഹിത കോടതികൾക്കായി ഇ-ഫയലിംഗ്, ഇ-പേയ്മെന്റ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. ഡാറ്റ സംഭരിക്കുന്നതിന് ക്ലൗഡ് സ്റ്റോറേജ് സംവിധാനാവും ഉണ്ടാകും. എല്ലാ കോടതി സമുച്ചയങ്ങളിലും 4,400 ഇ-സേവന കേന്ദ്രങ്ങൾ സ്ഥാപിക്കും.- കേന്ദ്ര മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2017ലാണ് ഇ- കോടതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ കോടതികളുടെ പ്രവർത്തനം മുഴുവനായും ഓൺലൈനിലേക്ക് മാറും. നീതി ന്യായ വ്യവസ്ഥയ്‌ക്ക് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നതാണ് മൂന്നാം ഘട്ടത്തിന്റെ ലക്ഷ്യം.
ഇ-സേവാ കേന്ദ്രങ്ങളുള്ള കോടതികളിൽ ഇ-ഫയലിംഗ്/ ഇ-പേയ്മെന്റുകൾ നടപ്പിലാക്കുന്നതിലൂടെ വെർച്വൽ പങ്കാളിത്തം സാധ്യമാകും. രണ്ടാം ഘട്ടത്തിന് അനുവദിച്ച 1,670 കോടിയിൽ നിന്ന് നാലിരട്ടി തുകയാണ് ഇ-കോടതി പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്കും സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവർക്കും ഇസേവാ കേന്ദ്രങ്ങളിൽ നിന്ന് ജുഡീഷ്യൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ രംഗത്തെ അന്തരവും കുറയ്‌ക്കാനാവും.
Comments