തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ പാളിച്ചയെന്ന ഗുരുതര ആരോപണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ ഇടവേളകളിൽ വവ്വാൽ സർവൈലൻസ് സർവേകൾ നടത്തിയില്ലെന്നും അതുകൊണ്ട് തന്നെ രോഗബാധയ്‌ക്കുള്ള സാധ്യതയേറെയാണെന്നും ഐഎംഎ വ്യക്തമാക്കി. കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ആവിഷ്‌കരിക്കണമെന്നും ഇടവേളകളിൽ നിപ പടർന്ന് പിടിക്കുന്നതിന്റെ മൂല കാരണം കണ്ടെത്തണം. ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസികൾ രൂപീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സമാന രീതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. വൈറസ് പകരുന്ന സാഹചര്യം ഇപ്പോഴും അജ്ഞാതമാണെന്നും വൈറസ് ബാധ തടയാൻ ഇത് കണ്ടെത്തണമെന്നും തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറഞ്ഞിരുന്നു. വവ്വാലിൽ നിന്ന് മനുഷ്യരിലേക്ക് എങ്ങനെയാണ് രോഗം പകരുന്നതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നിരന്തര നിരീക്ഷണവും പഠനവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വൈറസ് പടരുന്നതിന്റെ ആശങ്കയിലാണ് സംസ്ഥാനം. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ഏറ്റവും പുതിയ അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. എന്നാൽ ഒൻപത് വയസുകാരന്റെ നിലഗുരുതരമായി തുടരുകയാണ്. തിരുവന്തപുരത്തും ആശങ്ക ഒഴിഞ്ഞു. പനി ബാധിച്ച് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ പരിശോധന ഫലം നെഗറ്റീവാണ്.
Comments