അനുവാദമില്ലാതെ ഉപയോക്താക്കളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്തതിൽ ഗൂഗിളിന് പിഴയൊടുക്കേണ്ടത് 7,000 കോടി രൂപ. ഫോണിൽ ഉപയോക്താക്കൾ ലൊക്കേഷൻ ആക്‌സസ് ചെയ്യുന്നതിനുള്ള അനുവാദം നൽകുന്നതിലൂടെ തത്സമയം എവിടെയാണെന്ന് ഗൂഗിളിന് മനസിലാക്കാൻ സാധിക്കുന്നു. ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ള സേവനങ്ങൾ ശരിയായ രീതിയിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന് ഇത് ആവശ്യമാണെന്നാണ് കമ്പനിയുടെ വാദം. ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത് ഡിസേബിൾ ചെയ്യുന്നതിലൂടെ തങ്ങൾ ആരെയും പിന്തുടില്ല എന്നും ഗൂഗിൾ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ശരിയല്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഗൂഗിളിനെതിരെ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിലാണ് 9.3 ഡോളർ അഥവാ 7,000 കോടി രൂപ കമ്പനി പിഴയായി നൽകേണ്ടത്. ഉപഭോക്താക്കൾക്കാണ് അവരുടെ ലൊക്കേഷനിൽ നിയന്ത്രണം എന്ന് കമ്പനി പറയുന്നു. ഇത് തെറ്റാണെന്ന് കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റ നൽകിയ കേസിൽ പറയുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്.
ലൊക്കേഷൻ ട്രാക്കിംഗ് ഓഫ് ചെയ്താൽ ഇതിന് ശേഷം ഉപയോക്താക്കളുടെ ലൊക്കേഷൻ പിന്തുടരില്ലെന്നാണ് ഗൂഗിൾ നൽകുന്ന ഉറപ്പ്. എന്നാൽ വാണിജ്യ നേട്ടത്തിനായി ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് എന്നാണ് തെളിഞ്ഞിരിക്കുന്നത്. ഈ ആരോപണങ്ങൾ കമ്പനി പൂർണമായും അംഗീകരിച്ചിട്ടില്ലെങ്കിലും ചില വ്യവസ്ഥകൾ പാലിച്ച് പിഴ ഒടുക്കി കേസ് അവസാനിപ്പിക്കാൻ സമ്മതിക്കുകയായിരുന്നു.
Comments