കോഴിക്കോട്: നിപ ബാധിതരായവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ പരിശോധന ഫലം അനുകൂലമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവാണ്. നിലവിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
സമ്പർക്ക പട്ടികയിലുള്ള മറ്റു ജില്ലകളിലെ ആളുകളുടെ സാമ്പിൾ പരിശോധന ഉടൻ പൂർത്തിയാക്കും. മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചർച്ച നടത്തുകയാണ്. കഴിഞ്ഞ ദിവസം പോസിറ്റീവായ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതും ആശങ്കയാണ്. അതുപോലെ ഇപ്പോൾ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചികിത്സിക്കുന ഡോക്ടർമാർ പറയുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും ആന്റിബോഡി എത്തിക്കാനുള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പോലീസിന്റെ സഹായത്തോടെ ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിനാൽ ജില്ലയിൽ നിയന്ത്രണങ്ങൾ തുടരും.
Comments