കൊല്ലം: അനധികൃതമായി മുൻഗണനാ റേഷൻകാർഡ് കൈവച്ചതിന് 500 ലധികം പേർക്ക് പിഴ. പറവൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലാണ് സംഭവം നടന്നത്. നിരവധി പേരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലും പരിശോധനയിലും 520 പേരാണ് പിടിയിലായത്. ഇവരിൽ നിന്നും 19,08,025 രൂപയാണ് പിഴ ഈടാക്കിയത്.
ഇതിന് മുൻപ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ നിന്നും 499 പേരും ആലുവ സപ്ലൈ ഓഫീസ് പരിധിയിൽ നിന്ന് 449 പേരും പിടിയിലായിട്ടുണ്ട്. 2021 മേയ് മുതലാണ് സംസ്ഥാന സർക്കാർ അനർഹമായി റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ ആരംഭിച്ചത്. ഓപ്പറേഷൻ യെല്ലോ എന്നപേരിലാണ് പരിശോധന നടത്തിയത്. പിടിക്കപ്പെട്ടവരുടെ കാർഡുകളെല്ലാം പൊതു വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പരാതി നൽകിയവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതിനാൽ കൂടുതൽ പേർ പരാതി നൽകാൻ മുന്നോട്ടു വരുന്നു എന്നതാണ് ഈ പദ്ധതിയുടെ വിജയം. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, 25,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളവർ, കേന്ദ്ര സംസ്ഥാന പൊതുമേഖലകളിലെ ജോലിക്കാർ എന്നിവരെയാണ് മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. വിവിധ കാരണങ്ങളാൽ അനധികൃതമെന്ന് ബോദ്ധ്യമുണ്ടായിട്ടും പലരും കാർഡ് കൈവശം വച്ച് ഉപയോഗിച്ചിരുന്നു.
Comments