തിരുവനന്തപുരം: വനിതാ സംവരണ ബിൽ നിയമമാകുന്നതോടെ ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികകല്ലായി ഇത് മാറും. 33 ശതമാനം വനിതാ സംവരണം രാജ്യമെമ്പാടും നടപ്പിലാക്കുന്നതോടെ കേരള നിയമസഭയിൽ 46 വനിതാ എംഎൽഎമാർ ഉണ്ടാകും.
നിലവിലെ സഭയിൽ 11 വനിതകളാണ് ഉള്ളത്. ഭരണപക്ഷത്ത് നിന്ന് ഒൻപത് പേരും പ്രതിപക്ഷത്ത് രണ്ട് പേരുമാണ് നിയമസഭയിൽ സ്ത്രീകളായിട്ടുള്ളത്. ഇനി മുതൽ കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ആറ് പേർ വനിതകൾ ആയിരിക്കും. നിലവിൽ ആലത്തൂർ എംപിയായ രമ്യ ഹരിദാസ് ആണ് കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്സഭ അംഗം. നിലവിലെ ലോക്‌സഭാംഗങ്ങളുടെ കണക്ക് പ്രകാരം ഇനി മുതൽ 179 വനിതാ പ്രതിനിധികളാകും ഉണ്ടാവുക. നിലവിൽ 78 വനിതാ അംഗങ്ങളാണ് ലോകസഭയിലുള്ളത്.
മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ വനിത സംവരണ ബിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. മുപ്പത് വർഷത്തിലധികം ചരിത്രമുള്ള ബില്ലാണ് ഇന്ന്, പുതിയ പാർലമെന്റിൽ നടപ്പാക്കിയത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും പ്രതിഷേധങ്ങൾക്കൊടുവിൽ പാസാവാതെ പോവുകയായിരുന്നു. ലോക്സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്.
Comments