അടുത്തിടെയാണ് ട്വിറ്ററിന്റെ പേര് എക്‌സ് എന്ന് മാറ്റുന്നത്. കമ്പനി ഉടമയും വ്യവസായിയുമായ ഇലോൺ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ട്വിറ്ററിനെ അടിമുടി മാറ്റുന്നതിനുള്ള ശ്രമങ്ങളിലാണ് മസ്‌കും സംഘവും. നിലവിൽ സൗജന്യമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോം ഒരു പെയ്ഡ് സേവനം ആയി മാറിയേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ സേവനം ലഭിക്കണമെങ്കിൽ നിശ്ചിത തുക പ്രതിമാസ വരിസംഖ്യയായി നൽകേണ്ടി വരും. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാൽ പ്രതിമാസം എത്ര രൂപ ഇതിനായി അടയ്‌ക്കേണ്ടി വരുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ എക്‌സുമായി ബന്ധപ്പെട്ട ചില കണക്കുകളും മസ്‌ക് വെളിപ്പെടുത്തി. നിലവിൽ എക്‌സിന് 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ഉള്ളത്. ആപ്പിലൂടെ ദിവസേന 10 കോടി മുതൽ 20 കോടി പോസ്റ്റുകളും പങ്കുവെയ്‌ക്കപ്പെടുന്നുണ്ടെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. എഐയിൽ നിന്നും നേരിടുന്ന പ്രധാന വെല്ലുവിളികളാണ് നെതന്യാഹുവും മസ്‌കും ചർച്ച ചെയ്തത്.
Comments