ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ-വനിതാ തുഴച്ചിൽ ടീമുകൾക്ക് മികച്ച തുടക്കം. ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ്, കോക്സ്ലെസ് പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇന്ത്യൻ ടീമുകൾ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. അതേസമയം പുരുഷ ഡബിൾ സ്‌കൾസ്, വനിതാ ലൈറ്റ്-വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗങ്ങളിൽ ഹീറ്റ്‌സിൽ മികച്ച സമയം കുറിച്ചതോടെ ഫൈനൽ പ്രവേശനത്തിനായുളള റെപാചേജ് റൗണ്ടിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ ഇന്ത്യയുടെ അർജുൻ ലാൽ ജാട്-അരവിന്ദ് സിംഗ് സഖ്യം 6:27.45 എന്ന സമയത്തിൽ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടി. റെപാചേജ് റൗണ്ടിൽ സത്നം സിംഗ്-പരമീന്ദർ സിംഗ് ജോഡി മത്സരിക്കും. 6:27.01 എന്ന സമയത്തിൽ ഹീറ്റ്സിൽ ഫിനിഷ് ചെയ്താണ് സഖ്യം റെപാചേജിലേക്ക് യോഗ്യത നേടിയത്. വനിതകളുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് വിഭാഗത്തിൽ കിരൺ-അൻഷിക ഭാരതി സഖ്യം 7:27.57 എന്ന സമയത്തിൽ നാലാം സ്ഥാനത്ത് ഹീറ്റ്‌സ് പൂർത്തിയാക്കി.
ഇത് കൂടാതെ വനിതകളുടെ കോക്സ്ലെസ് ഫോർ, പുരുഷന്മാരുടെ കോക്സ്ലെസ് എയ്റ്റ്, കോക്സ്ലെസ് പെയർ വിഭാഗങ്ങളിലും ഇന്ത്യൻ സഖ്യം ഫൈനൽ ഉറപ്പിച്ചു. ഹാങ്ഷൗ ഏഷ്യാകപ്പിലെ 14 തുഴച്ചിൽ ഇനങ്ങളിൽ 12 എണ്ണത്തിലും ഇന്ത്യൻ ടീമുകൾ മത്സരിക്കുന്നുണ്ട്.















