തിരുവനന്തപുരം: സമരക്കരം ചുമത്താനുള്ള സർക്കാർ നിലപാട് അപഹാസ്യമാണെന്ന് എബിവിപി സംസ്ഥാമ സെക്രട്ടറി എൻസിടി ശ്രീഹരി. സമരങ്ങളും പ്രതിഷേധങ്ങളും ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. പ്രതിഷേധങ്ങൾക്ക് കരം ചുമത്തിയ സർക്കാർ നടപടി ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന നിലപടാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്കും സമരം ചെയ്യാനും വിയോജിക്കാനുമുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതൽ, എന്നിരിക്കെ പണം അടച്ചാൽ മാത്രമേ പ്രതിഷേധിക്കാൻ സാധിക്കുള്ളു എന്നുള്ളത് തികഞ്ഞ ഫാസിസം. യോജിപ്പും വിയോജിപ്പും കൂടിച്ചേരുന്നതാണ് ജനാധിപത്യം. വിയോജിപ്പുകൾക്കും വിമർശനങ്ങൾക്കും കൂച്ചുവിലങ്ങിടുന്നതാണ് സർക്കാർ നടപടി. സമരങ്ങളെ പറ്റി ഊറ്റം കൊള്ളുന്ന ഇടതുപക്ഷമാണ് ജനധിപത്യഹത്യയ്‌ക്ക് നേതൃത്വം നൽകുന്നു എന്നത് അപഹാസ്യമാണ് അദ്ദേഹം പറഞ്ഞു.
പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലയിടാനുള്ള തീരുമാനം ചരിത്രത്തെ നോക്കി പല്ലിളിച്ചുകാട്ടുന്നതാണ്. ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ പുറത്തുവരുന്നത്. പ്രതിഷേധിക്കാനുള്ള പ്രാഥമിക സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഫാസിസ്റ്റു നിലപാടുകൾക്കെതിരെ പ്രതിരോധം ഉയർത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യകതയാണ്. പടിവാതിൽക്കലെത്തിയ ഫാസിസം പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്തുമ്പോൾ നിശ്ശബ്ദരായിരുന്നവർ ചരിത്രത്തോടും സമൂഹത്തോടും കാണിച്ചത് കൊടിയ അനീതിയാണെന്ന യാഥാർഥ്യം നമുക്കുമുന്നിലുണ്ട്.
ജനാധിപത്യത്തിന്റെ പുതിയ മാതൃകകൾ കാഴ്ചവയ്‌ക്കാൻ ബാധ്യതയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളിലൂടെ അട്ടിമറിക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെയാണ്. വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ അവകാശമാണ്. അധികാരം ഉപയോഗിച്ചു ഫാസിസം അടിച്ചേൽപ്പിക്കുന്നതിലൂടെ തോൽക്കുന്നത് ജനാധിപത്യമാണ്. നിഷേധിക്കപ്പെടുന്നത് ജനങ്ങളുടെ അവകാശവും. സമരത്തിന് കരം പിരിക്കാനുള്ള സർക്കാർ നടപടിക്കെതിരെ എബിവിപി പ്രത്യക്ഷ സമരത്തിന് നേതൃത്വം നൽകുമെന്നും ശ്രീഹരി പറഞ്ഞു.