തിരുവനന്തപുരം: കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളും സിപിഎം വക സ്വർണ ഖനികളാണെന്ന് ചെറിയാൻ ഫിലിപ്പ്. അധികാര ദുർവിനിയോഗം മൂലം മിക്ക ബാങ്കുകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാണെന്നും മുൻ ഇടത് സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.
“സഹകരണ അപഹരണം എന്നതാണ് പുതിയ പ്രത്യയ ശാസ്ത്രം. നേതാക്കളുടെ അഴിമതിപ്പണം സൂക്ഷിക്കുന്നതിനും, ചിലർക്ക് കൊള്ള നടത്തുന്നതിനുമുള്ള ഉപാധിയാണ് സഹകരണ ബാങ്കുകൾ. മിക്കയിടത്തും ബാങ്ക് ഭാരവാഹികൾ പാർട്ടി നേതാക്കളോ അവരുടെ ബിനാമികളോ ആണ്. പാർട്ടി പ്രവർത്തകരോ അവരുടെ ഭാര്യയോ മക്കളോ ആശ്രിതരോ ആണ് ജീവനക്കാരിൽ അധികവും. കാർഷിക-വ്യവസായിക ആവശ്യങ്ങളുടെ പേരിലുള്ള വായ്പകളിൽ ഏറിയകൂറും വിവാഹ നടത്തിപ്പിനാണ് ഉപയോഗിക്കുന്നത്. അധികാര ദുർവിനിയോഗം മൂലം മിക്ക ബാങ്കുകളുടെയും നിലനിൽപ്പു തന്നെ അപകടത്തിലാണ്.” ഇതായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇഡി അന്വേഷണം ഊർജ്ജിതമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മുൻ ഇടത് സഹയാത്രികനും കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ് കടുത്ത വിമർശനം രേഖപ്പെടുത്തിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ മറ്റ് സഹകരണ ബാങ്കുകളിൽ ഇഡി മിന്നൽ റെയ്ഡ് നടത്തിയിരുന്നു. പണം നിക്ഷേപിച്ചവർക്കുള്ളിൽ ഇതോടെ ആശങ്ക ഉയരുകയും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കാനുള്ള ശ്രമവും തുടരുകയാണ്. ഇത് സാമ്പത്തിക പ്രതിസന്ധിയില്ലാത്ത സഹകരണ ബാങ്കുകൾക്ക് പോലും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.