ബംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിൽ സ്‌കൂളിൽ ഗണേശ പ്രതിമ പൂജിച്ചതിന് വിദ്യാർത്ഥിയുടെ കൈ തല്ലിയൊടിച്ചു. കെജിഎഫ് താലൂക്കിലെ അല്ലിക്കള്ളി വില്ലേജ് പ്രൈമറി സ്‌കൂളിലെ ഭവ്യശ്രീ എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ കൈയാണ് അദ്ധ്യാപിക തല്ലിയോടിച്ചത്. ഭവ്യശ്രീയുടെ ഇടതുകൈയ്‌ക്കാണ് പൊട്ടലുണ്ടായത്.
കുട്ടിയുടെ ബന്ധുക്കൾ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ പരാതിയിൽ ഹേമലത എന്ന അദ്ധ്യാപികയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കോലാർ പൊതുവിദ്യാഭ്യാസ ഡയറക്ടർ കൃഷ്ണമൂർത്തിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാർഥിയുടെ ചികിൽസാ ചെലവുകൾ വഹിക്കാനും ഹേമലതയോട് നിർദേശിച്ചു. അദ്ധ്യാപികയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ഗ്രാമവാസികളും രംഗത്തെത്തിയിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ, ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ബാനിയിൽ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലിനും അദ്ധ്യാപകനുമെതിരെ നടപടിയെടുത്തിരുന്നു. ബ്ലാക്ക് ബോർഡിൽ ഈശ്വരനാമം എഴുതിയതിനാണ് പത്താം ക്ലാസ് വിദ്യാർത്ഥിക്ക് കടുത്ത ശിക്ഷ നൽകിയത്.