ഒഡീഷയുടെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സെപ്റ്റംബർ 25 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. സംസ്ഥാനത്തിന് തദ്ദേശീയമായി നിർമ്മിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് നാളെ ലഭിക്കും. പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ പുരിക്കും റൂർക്കേലയ്‌ക്കും ഇടയിൽ ഭുവനേശ്വറിലൂടെ സർവീസ് നടത്തും.
2023 മെയ് 18-നാണ് പുരി-ഹൗറ റൂട്ടിൽ സംസ്ഥാനത്തിന് ആദ്യ ട്രെയിൻ ലഭിക്കുന്നത്. 16 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടായിരുന്നത്. അതേസമയം പുരിക്കും റൂർക്കേലയ്‌ക്കും ഇടയിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഏഴ് സ്റ്റേഷനുകളിലൂടെയാകും കടന്നു പോകുക. ഖുർദാ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ധേൻകനൽ, അംഗുൽ, സംബൽപുർ സിറ്റി, ജാർസുഗുഡ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിൻ നിർത്തുക.
പുലർച്ചെ അഞ്ച് മണിയ്‌ക്ക് പുരിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ 12.45-നാണ് റൂർക്കേലയിൽ എത്തുക. മടക്കയാത്രയിൽ 2.10-ന് റൂർക്കേലയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 9.40-ന് പുരിയിൽ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുരി-റൂർക്കേല വന്ദേഭാരത് എക്‌സ്പ്രസിലുള്ളത്. ട്രെയിനിൽ ഒരു എക്‌സിക്യൂട്ടീവ് എസി ചെയർ കാറും ഏഴ് എസി ചെയർ കാറുമാണ് ഉള്ളത്. ഏകദേശം 530 യാത്രികർക്ക് ഇതിൽ യാത്ര ചെയ്യാനാകും.