ഇസ്ലാമാബാദ്: സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമം സഹിക്കാൻ കഴിയാതെ ഒടുവിൽ പിതാവിനെ വെടിവച്ച് കൊന്ന് 14-കാരി. പാകിസ്താനിലെ ലാഹോറിലുള്ള ഗുജ്ജർപുര ഏരിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
14 വയസുള്ള പെൺകുട്ടിയെ അവളുടെ പിതാവ് കഴിഞ്ഞ മൂന്ന് മാസമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിൽ മനംനൊന്തായിരുന്നു പെൺകുട്ടിയുടെ പ്രതികാര നടപടി. താൻ നരകത്തിലാണ് ജീവിച്ചിരുന്നതെന്നും അതിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി പിതാവിന്റെ തന്നെ തോക്കുപയോഗിച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ പിതാവ് കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവിന് വധശിക്ഷ വിധിച്ചുകൊണ്ട് പാകിസ്താൻ കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്. അഡീഷണൽ സെഷൻ ജഡ്ജ് മിയാൻ ഷാഹിദ് ജാവേദിന്റേതായിരുന്നു ഉത്തരവ്. കേസിലെ പ്രതിയായ എം. റഫീഖിനാണ് വധശിക്ഷ ലഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു ബലാത്സംഗം ചെയ്ത പിതാവിനെ മകൾ തന്നെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തതെന്നതും ശ്രദ്ധേയമാണ്.