ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത് ഫണ്ട് തട്ടിപ്പ് നടത്തിയെന്ന് പരാതി. സംഭവത്തിൽ ബെംഗളൂരു പോലീസാണ് കേസെടുത്തിരിക്കുന്നത്. അമേരിക്കയിലാണ് പരാതിക്കാസ്പദമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിൽ രണ്ട് ഇവന്റുകൾ സംഘടിപ്പിച്ചതായാണ് വിവരം. സുധാമൂർത്തിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് ആണ് പരാതി നൽകിയിട്ടുള്ളത്.
ഓഗസ്റ്റ് 30ന് യുഎസിൽ നടന്ന പരിപാടിയിൽ സുധാമൂർത്തി പങ്കെടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളിൽ നിന്ന് ഫണ്ട് കൈപ്പറ്റിയിരുന്നു. എന്നാൽ സുധാമൂർത്തി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇതറിഞ്ഞുകൊണ്ടു തന്നെ ജനങ്ങളുടെ പക്കൽ നിന്ന് സുധാമൂർത്തിയുടെ പേരിൽ ഫണ്ട് കൈപ്പറ്റിയതാണെന്നും പരാതിയിൽ പറയുന്നു. കന്നട കൂട്ടം ഓഫ് നോർത്തേൺ കാലിഫോർണിയ (KKNC)യുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്.
ഷെഡ്യൂളുകളിലെ തിരക്ക് കാരണമായിരുന്നു പരിപാടിയിൽ നിന്നും സുധാമൂർത്തി ഒഴിവായത്. എന്നാൽ പ്രമോഷണൽ മെറ്റീരിയലുകളിൽ നിന്ന് സുധാമൂർത്തിയുടെ പേര് സംഘാടകർ നീക്കം ചെയ്തിരുന്നില്ല. ലാവണ്യ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ യുവതി സുധാമൂർത്തിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന് പറയുകയും സുധാമൂർത്തി പരിപാടിക്ക് എത്തുമെന്ന് ഉറപ്പുനൽകുകയുമായിരുന്നു എന്ന് കെകെഎൻസി അധികൃതർ അറിയിച്ചു. ഇതാണ് ആദ്യത്തെ സംഭവം.
സെപ്റ്റംബർ 26ന് യുഎസിൽ നടക്കാൻ പോകുന്ന മീറ്റ് -ആൻഡ്- ഗ്രീറ്റ് പരിപാടിയിൽ സുധാ മൂർത്തി പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് ജനങ്ങളിൽ നിന്ന് 40 ഡോളർ വീതം കൈപ്പറ്റിയതാണ് രണ്ടാമത്തെ സംഭവം. ശ്രുതി എന്ന പേരിൽ പരിചയപ്പെടുത്തിയ യുവതിയാണ് സുധാമൂർത്തിയുടെ പേര് പറഞ്ഞ് സംഘാടകരിൽ നിന്നും പണം കൈപ്പറ്റിയത്. ഇരുസംഭവങ്ങളിലുമായി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.