മസ്‌കറ്റ്: ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായ സെമിനാർ കഴിഞ്ഞ ദിവസം മസ്‌കറ്റിൽ നടന്നു. ഇന്ത്യ-ഒമാൻ പ്രതിരോധ വ്യവസായത്തിന്റെ ആദ്യ സെമിനാറാണിത്. പ്രതിരോധ ഉത്പാദന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് മെഹ്രിഷിയാണ് പ്രതിരോധ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്നും സെമിനാറിൽ പങ്കെടുത്തത്.
ഇന്ത്യയിലെ സർക്കാർ- സ്വകാര്യ പ്രതിരോധ കമ്പനികൾക്ക് ഒമാൻ പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ സെമിനാർ അവസരമൊരുക്കി. ഉൽപ്പാദനത്തിലും സംഭരണത്തിലും സഹകരണം സംബന്ധിച്ച് ഒമാനിലെ പ്രതിരോധം, മത്സ്യബന്ധനം, കൃഷി, ഗതാഗത കമ്മ്യൂണിക്കേഷൻ, ഐ.ടി മേഖലയിലെ പ്രതിനിധികളുമായും ചർച്ചകൾ നടന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ സഞ്ജയ് മെഹ്റിഷി പ്രതിരോധ- ഉത്പ്പാദന മേഖലയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് സെമിനാറിൽ അവതരിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരംഗ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. കാലങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ പുലർത്തുന്ന അടുത്ത ബന്ധത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണകരമായ പദ്ധതികൾ നടപ്പിലാക്കുന്നതിന് കൂടുതൽ സഹകരണം ഉറപ്പാക്കാൻ സെമിനാറിൽ പങ്കെടുത്തവരോട് അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ വ്യാവസായ സഹകരണത്തെക്കുറിച്ചുള്ള ആദ്യ സെമിനാറാണിത്. സുൽത്താന്റെ സായുധ സേനകളെയും സിവിൽ ഡിഫൻസ് ഏജൻസികളെയും കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു. പ്രതിരോധ സംവിധാനങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, സൈബർ സുരക്ഷ, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നു.