തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷൻ അറസ്റ്റിലായതിന് പിന്നാലെ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുവന്നൂർ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അരവിന്ദാക്ഷനെ കൊച്ചി ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. എന്നാൽ, അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വാദം.
മർദ്ദനത്തിനും ഭീഷണിക്കുമെതിരെ പോലീസിൽ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് അറസ്റ്റ്. സഹകരണമേഖലയെ തകർക്കുന്നതിനായുള്ള ബോധപൂർവമായ പ്രവർത്തനം കേന്ദ്രസർക്കാർ ഏജൻസിയെ കൊണ്ട് നടപ്പിലാക്കുകയാണ്. അതിന് വഴങ്ങാൻ പാർട്ടിക്ക് മനസില്ല. ശക്തമായ നടപടിയുമായി പാർട്ടി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിലെ മൂന്നാമത്തെ അറസ്റ്റാണ് ഇന്ന് ഇഡി രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്‌ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുൻ മന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീൻ, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യം ചെയ്തിരുന്നു.