അഹമ്മദാബാദ്: വനിതാ സംവരണ ബിൽ എന്നത് താൻ നൽകുന്ന ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമാദി. പാർലമെന്റിൽ സ്ത്രീകളുടെ തുല്യ പങ്കാളിത്തമാണ് വനിതാ സംവരണ ബിൽ കൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ സംഘടിപ്പിച്ച നാരി ശക്തി വന്ദൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘എന്റെ മുന്നിലുള്ള എല്ലാവരുടെയും മുഖത്ത് ഞാൻ സന്തോഷം കാണുന്നുണ്ട്. വനിതാ സംവരണ ബിൽ രക്ഷാബന്ധനത്തിനുള്ള എന്റെ സമ്മാനമാണ്. തുല്യ അവകാശങ്ങൾ, വികസിത ഭാരതം എന്നിവയ്ക്കുള്ള ഉറപ്പാണ് വനിതാ സംവരണ ബിൽ. രാഷ്ട്രത്തെ വികസിപ്പിക്കാൻ സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ അത് തടയാൻ ആർക്കും സാധിക്കില്ല. സ്വാതന്ത്ര്യത്തിന് ശേഷം കഴിവുകളോട് അനീതി ഉണ്ടായിരുന്നു. രാഷ്ട്രീയ അവകാശങ്ങൾ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഗുജറാത്തിൽ നിന്നാണ് ഞങ്ങൾ അതിനെതിരായ പോരാട്ടം ആരംഭിച്ചത്’.
‘കഴിഞ്ഞ ഒമ്പത് വർഷങ്ങളിലൂടെ സ്ത്രീകളുടെ ജീവിതം മികച്ചതാക്കാൻ ഞങ്ങൾ പ്രവർത്തിച്ചു. പെൺമക്കൾക്കായി ഞങ്ങൾ ‘ബേട്ടി പഠാവോ ബേട്ടി ബച്ചാവോ’ ക്യാമ്പെയിൻ ആരംഭിച്ചു. രാജ്യത്ത് നമ്മുടെ പെൺമക്കൾക്കായി എല്ലാ വാതിലുകളും തുറന്നിരിക്കുകയാണ്. ഇത് സ്ത്രീകൾക്ക് ആത്മവിശ്വാസം നൽകുന്നു. വ്യവസായമായാലും കായികമായാലും പെൺകുട്ടികൾ ഇന്ന് പുതിയ ഉയരങ്ങളിലേക്ക് ചെക്കേറുകയാണ്’ എന്നും പ്രധാനമന്ത്രി പറഞ്ഞു.