തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഎമ്മിനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഏകാധിപത്യ പ്രവണ കാണിക്കുന്നവെന്നും ഇത് ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അഭിപ്രായം ഉയർന്നു. ഇത് അവസാനിപ്പിക്കണം. ചീറിപ്പാഞ്ഞു പോകുന്ന മുഖ്യമന്ത്രിയെ കുറിച്ച് താഴെക്കിടയിലുള്ള ജനങ്ങളുടെ അഭിപ്രായം നല്ലതല്ലെന്നും സംസ്ഥാന കൗൺസിൽ അഭിപ്രായം ഉയർന്നു.
സിപിഐ, സിപിഎമ്മിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്നു. ആശയപരമായി തിരുത്താൻ സിപിഐ നേതൃത്വം തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതിയെ എതിർക്കാൻ സിപിഐ മന്ത്രിമാരും ശ്രമിക്കുന്നില്ല. ഇത് അണികൾക്കിടിയിൽ അവമതിപ്പ് ഉണ്ടാക്കുന്നുവെന്നും അഭിപ്രായം ഉയർന്നു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു. അത് സത്യസന്ധമായി വിലയിരുത്തണം. സംസ്ഥാനത്ത് ധനവിനിമയം കാര്യമായി നടക്കുന്നില്ല. നെല്ലു സംഭരണത്തിൽ കൃത്യമായി പണം നൽകുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായതായും യോഗം വിലയിരുത്തി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം കുറ്റക്കാരെ സംരക്ഷിക്കുന്നു. ബാങ്കിലെ തട്ടിപ്പ് നിസ്സാരമായി കാണേണ്ടതില്ല. വിഷയത്തിൽ സിപിഐ ഇടപെടണം. ശക്തമായ നടപിടിയുണ്ടാക്കാൻ പ്രവർത്തിക്കണമെന്നും സംസ്ഥാന കൗൺസിലിൽ തൃശൂരിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടു.