ജനീവ: യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണമെന്ന വാദവുമായി ഭൂട്ടാൻ. ഭൂട്ടാൻ വിദേശകാര്യ മന്ത്രി താണ്ടി ദോർജി യുഎൻ പൊതുസഭയിൽ നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്. രക്ഷാ സമിതി കാലത്തിനനുസരിച്ച് പരിഷ്‌കരിക്കണം എന്നതാണ് ഭൂട്ടാന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന് അനുസൃതമായി ഐക്യരാഷ്‌ട്ര സഭയെ പുന:സംഘടിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി പൊതുസഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ദോർജിയുടെ പരാമർശം.
ഇന്ത്യയ്‌ക്ക് പുറമെ ജപ്പാനും ആഫ്രിക്കൻ യൂണിയനും സ്ഥിരാംഗത്വം നൽകണമെന്നും താണ്ടി ദോർജി ആവശ്യപ്പെട്ടു. ശക്തി കുറഞ്ഞ ചെറു രാഷ്‌ട്രങ്ങളുടെ ആശങ്കകളും പങ്കുവെയ്‌ക്കപ്പെടണം. പ്രഖ്യാപിത ലക്ഷ്യങ്ങൾ നിർവഹിക്കാൻ സഭയുടെ ഇപ്പോഴത്തെ ചട്ടക്കൂട് പ്രാപ്തമല്ല, അതിനാൽ പുനസംഘടനയുണ്ടാകണം. എല്ലാ രാജ്യങ്ങൾക്കും തുല്യത ലഭിക്കുന്ന തരത്തിലായിരിക്കണം പുന:സംഘടനയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1945 ൽ രൂപീകൃതമായ ഐക്യരാഷ്‌ട്ര സഭയുടെ ആറ് പ്രധാന ഘടകങ്ങളിൽ തന്ത്രപ്രധാനമാണ് സെക്യൂരിറ്റി കൗൺസിൽ അഥവാ രക്ഷാസമിതി. സെക്യൂരിറ്റി കൗൺസിലിൽ 5 സ്ഥിരാംഗങ്ങളും 10 താത്കാലിക അംഗങ്ങളുമാണുള്ളത്. ചൈന, ഫ്രാൻസ്, യുഎസ്എ, ബ്രിട്ടൺ, റഷ്യ എന്നിവരാണ് കൗൺസിലിലെ സ്ഥിരാംഗങ്ങൾ. പ്രധാന ഡ്രാഫ്റ്റുകൾ തള്ളിക്കളയാനുള്ള പ്രത്യേക വീറ്റോ അധികാരം രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങൾക്കുണ്ട്.