റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം വസ്തുക്കളും ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശിയമായി ഉത്പാദിപ്പിക്കുന്നവയാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. അഞ്ച് ശതമാനം മാത്രമാണ് വിദേശത്ത് നിന്ന് എത്തിക്കുന്നതെന്നും ഇവയിൽ പ്രധാനമായും ഉയർന്ന നിലവാരത്തിലുള്ള ഇലക്ട്രോണിക് ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. റോക്കറ്റ്, സാറ്റലൈറ്റ് വികസനം, ബഹിരാകാശ ആപ്ലിക്കേഷനുകൾ എന്നിങ്ങനെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും ഉപയോഗിച്ച് ഐഎസ്ആർഒ ബഹിരാകാശ മേഖലയിൽ വ്യാപിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിഎസ്‌ഐആറിന്റെ 82-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഐഎസ്ആർഒയുടെ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം വസ്തുക്കളും തദ്ദേശിയമായി ഉത്പാദിപ്പിച്ചവയാണ്. ഇതിൽ അഞ്ച് ശതമാനം മാത്രം സാധനങ്ങളാണ് വിദേശത്ത് നിന്നും വരുത്തുന്നത്. ദേശീയ ലാബുകളുടെയും പ്രതിരോധ ലാബുകളുടെയും സിഎസ്‌ഐആർ ലാബുകളുടെയും സംയുക്ത സഹകരണത്തോടെയാണ് നിർമ്മാണം നടക്കുന്നത്. ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കുക, സാങ്കേതിക കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുക, ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രോ മേധാവി പറഞ്ഞു.
റോക്കറ്റുകൾക്ക് ആവശ്യമായ പ്രോസസറുകൾ, കമ്പ്യൂട്ടർ ചിപ്പുകൾ എന്നിങ്ങനെയുള്ള നിർണായക ഘടകങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും ഉൾപ്പെടെ ഇലക്ട്രോണിക് സംവിധാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കുന്നത് വലിയ നേട്ടമായി കാണുന്നുവെന്നും സോമനാഥ് ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്ത് ഇലക്ട്രോ മെക്കാനിക്കൽ ആക്യുവേറ്ററുകൾ, ഡിസി പവർ സപ്ലൈ സിസ്റ്റങ്ങൾ, ബാറ്ററി സംവിധാനങ്ങൾ, സോളാർ സെല്ലുകൾ എന്നിങ്ങനെയുള്ള ഘടകങ്ങളും ഐഎസ്ആർഒ വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.