ന്യൂഡൽഹി: ഇന്ത്യൻ കാർഷിക വിപ്ലവത്തിന്റെ പിതാവ് എം. എസ് സ്വാമിനാഥന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിച്ചതായി പ്രധാനമന്ത്രി ഓർമ്മിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ പ്രയത്‌നിച്ച വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കാർഷിക രംഗത്ത് വരുത്തിയ വിപ്ലവകരമായ സംഭാവനകൾക്കപ്പുറം നിരവധി പ്രതിഭകൾക്ക് മാർഗ്ഗനിർദ്ദേശം പകർന്ന വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാർഗ്ഗ നിർദ്ദേശം എണ്ണമറ്റ ഗവേഷകർക്ക് പ്രചോദനം പകർന്നു.അദ്ദേഹവുമായുള്ള സംഭാഷണ നിമിഷങ്ങൾ ഇപ്പോഴും ഓർക്കുന്നു. ഇന്ത്യയുടെ പുരോഗതിക്കായി അദ്ദേഹം കാണിച്ച അഭിനിവേശം മറക്കാൻ സാധിക്കാത്തതാണ്. അദ്ദേഹം ഇനിയുള്ള തലമുറകൾക്കും പ്രചോദനം പകരും. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ടൈം മാഗസിൻ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. 1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവ്‌തെളിയിച്ചിട്ടുണ്ട്.