മുംബൈ: ഇർഷൽവാദിയിലെ മണ്ണിടിച്ചിലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട അനാഥരായ കുട്ടികളോടൊപ്പം ഗണേശോത്സവം ആഘോഷിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കുട്ടികൾ, സാമൂഹ്യപ്രവർത്തകർ, ദുരിതാശ്വാസ പ്രവർത്തകർ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി ഗണേശോത്സവം ആഘോഷിച്ചത്.
ഷിൻഡെയുടെ വസതിയിലെത്തിയ കുട്ടികളെയും സന്നദ്ധ പ്രവർത്തകരെയും അദ്ദേഹം നേരിട്ടെത്തി സ്വീകരിച്ചു. പ്രത്യേക പൂജകളിലും ഷിൻഡെ പങ്കെടുത്തു. കുട്ടകൾക്ക് തുടർ വിദ്യാഭ്യാസത്തിനായി പാഠ്യാപകരണങ്ങൾ മുഖ്യമന്ത്രി സമ്മാനിച്ചു. മോശം സാഹചര്യങ്ങളിൽ ജീവിക്കുന്ന വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകുക, അവസരങ്ങൾ ലഭ്യമാക്കുക എന്നിവയ്‌ക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭത്തിലൂടെ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജൂലൈ 19-നാണ് റായ്ഗഡ് ജില്ലയിലെ ഇർഷൽവാദി മേഖലയിൽ ശക്തമായ മണ്ണിടിച്ചിലും നാശനഷ്ടവും ഉണ്ടായത്. ഉരുൾപൊട്ടലിൽ നിരവധി പേർ മരിക്കുകയും വലിയ തോതിൽ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുമെന്നും ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.