തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിനും, വൈദ്യുതിക്കും അന്യായമായി നിരക്ക് വർദ്ധിപ്പിച്ച് സാമ്പത്തിക സമാഹരണം ആസൂത്രണം ചെയ്ത് ധനസമാഹരണം നടത്തുകയാണ് സർക്കാരെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. നേരായ മാർഗ്ഗത്തിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു പദ്ധതിയും സർക്കാർ മുന്നോട്ട് വയ്‌ക്കുന്നില്ലെന്നും അഴിമതിയും സ്വജനപക്ഷപാതവും ഒരു ഭാഗത്ത് അരങ്ങ് തകർക്കുമ്പോൾ, ധനപരമായ ധൂർത്തിന് ഒരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരതീയ വിചാരേകന്ദ്രം സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ. സഞ്ജയൻ.
‘സംസ്ഥാനത്ത് ധൂർത്തും സ്വജനപക്ഷപാതവും അരങ്ങ് തകർക്കുമ്പോൾ ഇതിനെല്ലാം ഇടയിലാണ് കോ-ഓപ്പറേറ്റ് ബാങ്കുകളിലെ അഴിമതി പുറത്തുവരുന്നത്. ഈ അഴിമതികൾ പുറത്തുകൊണ്ടുവന്നത് സർക്കാർ സംവിധാനമല്ല, മറിച്ച് ഇരകളാക്കപ്പെട്ട് ചികിത്സയ്‌ക്ക് പോലും പണമില്ലാത്ത സാധാരണ നിക്ഷേപകരാണ്. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയോ സ്വഭാവവൈകൃതമോ അല്ല ഇത്തരം അഴിമതികൾക്ക് കാരണം. മറിച്ച് ഭരണം നടത്തുന്ന പാർട്ടിയുടെ ഒത്താശയോടെ നടക്കുന്ന സംഘടിതമായ തട്ടിപ്പാണ്. ഇത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിലെ പ്രതീക്ഷയില്ലായ്മയാണ് വിദ്യാർത്ഥികളും, യുവജനങ്ങളും വൻതോതിൽ കേരളം വിട്ട് വിദേശത്ത് പോകാൻ കാരണം. ഭാരതത്തിൽ സമസ്ത മേഖലയിലും പൊതുവിൽ കാണുന്ന ഉണർവ്വിന് നേർവിപരീതമാണ് കേരളത്തിൽ സംഭവിക്കുന്നത്. ഇതിന് മാറ്റം വന്നേ മതിയാവൂ.-‘ ആർ. സഞ്ജയൻ പറഞ്ഞു.
തിരുവനന്തപുരം സംസ്‌കൃതി ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം. ജോയ്, ഡോ. ശിവകുമാർ, ഡോ. കെ.എൻ. മധുസൂദനൻ പിള്ള, ജനറൽ സെക്രട്ടറി കെ.സി. സുധീർബാബു, സംഘടനാ സെക്രട്ടറി വി. മേഹഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീധരൻ പുതുമന സ്വാഗതവും, ഡോ.കെ. വിജയകുമാരൻ നായർ നന്ദിയും പറഞ്ഞു.